ന്യൂയോർക്ക്: കൊറോണ വാക്സിനുകൾക്കെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനൊരുങ്ങി ട്വിറ്റർ. ഇതിന്റെ ഭാഗമായി സ്ട്രൈക്ക് സിസ്റ്റം ട്വിറ്റർ ആവിഷ്കരിച്ചു. ഉപയോക്താക്കൾ വാക്സിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ ഷെയർ ചെയ്യുകയാണെങ്കിൽ അവരുടെ അക്കൗണ്ട് ബാൻ ചെയ്യുമെന്ന് ട്വിറ്റർ അറിയിച്ചു.
തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റിൽ ലേബൽ ഒഴികെയുള്ള കൂടുതൽ നടപടികൾ ആവശ്യമാണോ എന്ന കാര്യത്തിൽ സ്്ട്രൈക്ക് സിസ്റ്റം തയ്യാറാക്കുകയാണ് ഇപ്പോൾ. ഒരാൾ തുടർച്ചയായി ട്വിറ്ററിന്റെ വാക്സിനേഷൻ നയങ്ങൾക്കെതിരെ പ്രവർത്തിച്ചാൽ അയാളുടെ ട്വീറ്റുകളെ മറ്റുള്ളവർ കാണുന്ന രീതിയിൽ ലേബൽ ചെയ്യും. വീണ്ടും ഇത് തുടർന്നാണ് അക്കൗണ്ട് ബാൻ ചെയ്യും.
ഒരു സ്ട്രൈക്ക് മാത്രമെ സംഭവിച്ചിട്ടുള്ളൂ എങ്കിൽ അതൊരു അക്കൗണ്ടിനെ ബാധിക്കില്ല. മറിച്ച് രണ്ട് മൂന്ന് സ്ട്രൈക്കുളാണെങ്കിൽ 12 മണിക്കൂർ അക്കൗണ്ട് മരവിപ്പിക്കും. നാല് സ്ട്രൈക്കുകൾ സംഭവിച്ചാൽ ട്വിറ്റർ ഏഴ് ദിവസത്തേക്ക് അക്കൗണ്ട് ലോക്ക് ചെയ്യും. അഞ്ചോ അതിൽ അധികമോ ആയാൽ അക്കൗണ്ട് സ്ഥിരമായോ താത്കാലികമായോ മരവിപ്പിക്കുമെന്നും ട്വിറ്റർ അറിയിച്ചു.
കൊറോണയെ കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് ട്വിറ്റർ ലോകമെമ്പാടുമുള്ള 8,400 ട്വീറ്റുകൾ നീക്കം ചെയ്യുകയും 11.5 ദശലക്ഷം അക്കൗണ്ടുകൾ താത്കാലികമായി മരവിപ്പിക്കുകയും ചെയ്തിരുന്നു. സമാന ഉള്ളടക്കം തിരിച്ചറിയാനും ലേബൽ ചെയ്യാനും ഓട്ടോമേറ്റഡ് ടൂൾസ് ഉപയോഗിക്കും. ലോകം കൊറോണയ്ക്കെതിരെ പോരാടുമ്പോൾ പ്രതീക്ഷ നൽകുന്ന വാക്സിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പരത്തുന്നവരെ തടയുകയാണ് ട്വിറ്ററിന്റെ ലക്ഷ്യം.
Comments