തിരുവനന്തപുരം : ഡോളർ കടത്ത് കേസിൽ അന്വേഷണ ഏജൻസിയെ രാഷ്ട്രീയമായി ബിജെപി ഉപയോഗിക്കുകയാണെന്ന സിപിഎമ്മിന്റെ വാദം ബാലിശമെന്ന് കേന്ദ്ര വിദേശകാര്യ, പാർലമെന്ററികാര്യ സഹമന്ത്രി വി മുരളീധരൻ. കസ്റ്റംസ് സ്വമേധയാ കൊടുത്ത സത്യവാങ്മൂലമല്ല പുറത്ത് വന്നത്. ജയിൽ ഡിജിപി നൽകിയ റിട്ട് ഹർജിക്ക് സത്യവാങ്മൂലത്തിലൂടെ കസ്റ്റംസ് മറുപടി നൽകുകയായിരുന്നു. ജയിൽ ഡിജിപിയുടെ റിട്ടിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്. സ്വപ്ന സുരേഷിന്റെ ഉന്നത ബന്ധം കോടതിയെ ബോധ്യപ്പെടുത്തേണ്ട ബാധ്യത കസ്റ്റംസിനുണ്ടായിരുന്നു. നിയമപരമായ നടപടി ക്രമങ്ങളിലൂടെ കസ്റ്റംസ് മുന്നോട്ട് പോകുന്നതിനെയാണ് വേട്ടയാടൽ വാദമാക്കി മാറ്റാൻ സിപിഎമ്മും ഇടത് മുന്നണിയും ശ്രമിക്കുന്നത്. ഇത് വിലപ്പോകില്ല. ഇരയാക്കിയിട്ടുണ്ടെങ്കിൽ അതിന് കാരണക്കാർ ജയിൽ വകുപ്പും കോടതിയുമാണ്. ഇക്കാര്യത്തിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തുന്നത്. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലക്ക് കേസിലെ നടപടി ക്രമങ്ങൾ അറിയാത്തതല്ലെന്നും മന്ത്രി പറഞ്ഞു.
ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് സ്വപ്ന സുരേഷ് കോടതിയെ സമീപിച്ചിട്ടുണ്ടോ? സ്വപ്നയുടെ രഹസ്യമൊഴിയും എം.ശിവശങ്കരന്റെ സ്റ്റേറ്റ്മെന്റും കണ്ട കോടതി ഞെട്ടുകയും ഉന്നതരുണ്ടെന്ന സ്വപ്നയുടെ മൊഴി അവിശ്വസിക്കാൻ കഴിയില്ലെന്ന് പറയുകയും ചെയ്തിരുന്നോ തുടങ്ങിയ കാര്യങ്ങൾ ഇരവാദമുയർത്തുന്നവർ വ്യക്തമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കസ്റ്റംസിന്റേത് ഗൂഢനീക്കമാണെന്ന് ആവർത്തിക്കുന്നവർ മുഖ്യമന്ത്രിയുടെ കീഴിലുള്ള ജയിൽ വകുപ്പിന്റെ ഗൂഢനീക്കങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നത് എന്ത് കൊണ്ടാണ്?. കോഫെപോസ പ്രകാരം തടവിലുള്ള സ്വപ്ന അടക്കമുളള പ്രതികളെ സന്ദർശിക്കാൻ എത്തുമ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം വേണ്ട എന്ന് ജയിൽ ഡിജിപി സർക്കുലർ ഇറക്കിയത് എന്തിനാണെന്നും വിശദീകരിക്കണം. സാധാരണ കോഫെപോസ തടവുകാർക്ക് ലഭിക്കാത്ത ആനുകൂല്യം കള്ളകടത്ത് കേസ് പ്രതികൾക്ക് നൽകിയത് ആരുടെ സന്ദേശം ഇവർക്ക് നൽകാനായിരുന്നുവെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തെ യുഎഇ കോൺസുൽ ജനറലിന് കേന്ദ്ര അനുമതി ഇല്ലാതെ സംസ്ഥാന സർക്കാർ എക്സ് കാറ്റഗറി സുരക്ഷ നൽകിയത് എന്തിനാണ്?. സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോൺ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയുടെ കൈവശം എങ്ങിനെ വന്നുവെന്ന് വിശദീകരിക്കാൻ സിപിഎം തയ്യാറാകണം. ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തേണ്ടത് കസ്റ്റംസ് ഓഫീസിലേക്കല്ല മറിച്ച് എകെജി സെന്ററിന് മുന്നിലേക്കോ ജയിൽ ഡിജിപിയുടെ ഓഫീസിലേക്കോ ആണെന്ന് മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പുമായി ഇപ്പോഴത്തെ വിഷയങ്ങൾക്ക് യാതൊരു ബന്ധവും ഇല്ല. അതുകൊണ്ട് തന്നെ ഇരവാദം ഉയർത്തി കേരളത്തിലെ ജനങ്ങളെ വിഢ്ഢികളാക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. സിഎജി കേന്ദ്ര സർക്കാരിന്റെ ഭാഗമാണെന്ന് വരുത്താനാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ ശ്രമം. സിഎജി ഉയർത്തിയ ഗൗരവതരമായ കാര്യങ്ങൾ മറച്ചുവെച്ച് കേന്ദ്ര സർക്കാരിനെതിരെ വാളെടുക്കാനാണ് ഐസക്ക് ശ്രമിക്കുന്നത്. ഐസക്കിന്റെ ശ്രമങ്ങൾ വിലപോകില്ലെന്നും മന്ത്രി വ്യക്തമാക്കി.
Comments