ന്യൂഡൽഹി: പെസഫിക് മേഖലയിലെ തന്ത്രപരമായ കൂട്ടായ്മയായ ക്വാഡ് സഖ്യരാജ്യങ്ങളുടെ വെർച്വൽ ഉച്ചകോടി ഇന്ന് നടക്കും. അമേരിക്കയിലെ ഭരണമാറ്റത്തിന് ശേഷം ഈ വർഷത്തെ ആദ്യത്തെ വെർച്വൽ ഉച്ചകോടിയാണ് ഇന്ന് നടക്കുന്നത്.
ക്വാഡ് സഖ്യത്തിന്റെ ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതേ സുഗ എന്നിവരും പങ്കെടുക്കും. മേഖലയിലെ പ്രതിരോധരംഗത്തെ പ്രാദേശികവും ആഗോളവുമായ പ്രശ്‌നങ്ങൾ നേതാക്കൾ ചർച്ച ചെയ്യും. സ്വതന്ത്രവും തുറന്നതും സമന്വയിപ്പിച്ചതുമായ ഇന്തോ-പസഫിക് മേഖല വ്യാപാരം നിലനിർത്തുന്നതിനുള്ള കാഴ്ചപ്പാടുകൾ, സമകാലിക വെല്ലുവിളികളായ വിതരണ ശൃംഖലകളിലെ സഹകരണം, സാങ്കേതികവിദ്യകൾ, സമുദ്ര സുരക്ഷ, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ച് ഉച്ചകോടി ചർച്ചകൾ നടത്തും.
ചൈനയുടെ പെസഫിക് മേഖലയിലെ കടന്നുകയറ്റമാണ് ട്രംപ് ഭരണകാലത്ത് ക്വാഡ് സഖ്യരൂപീകരണത്തിന് കളമൊരുക്കിയത്. തെക്കൻ ചൈനാ കടലിലെ ചൈനയുടെ സർവ്വാധിപത്യം ആ മേഖലയിലെ ചെറുരാജ്യങ്ങളുടെ നിലനിൽപ് തന്നെ അവതാളത്തിലാക്കിയതോടെയാണ് അമേരിക്ക പ്രതിരോധ രംഗത്ത് നാവിക സേനയെ കൂടുതലായി വിന്യസിക്കുകയായിരുന്നു. പെസഫിക് മേഖലയിൽ ജപ്പാന്റെ സ്വാധീനം വർദ്ധിപ്പിക്കാനും ഓസ്‌ട്രേലിയയ്‌ക്കൊപ്പം നാവിക സഹകരണം ശക്തമാക്കാനും അമേരിക്കയാണ് ഇടനിലക്കാരനായി നിൽക്കുന്നത്. ഇന്ത്യൻ മഹാസമുദ്രം വരെയുള്ള മേഖലകളിൽ ഇന്ത്യയുടെ കരുത്ത് ഉപയോഗപ്പെടുത്തിയാണ് അമേരിക്ക പെസഫിക്കിനേയും ബന്ധപ്പെടുത്തിയിരിക്കുന്നത്.
ഇന്തോ-പസഫിക് മേഖലയിൽ കൊറോണ വാക്‌സിനുകൾ ഉറപ്പാക്കുന്നതിന് പരസ്പരം സഹകരിച്ച് നീങ്ങേണ്ട വിഷയങ്ങളും ചർച്ച ചെയ്യും.
Comments