വാഷിംഗ്ടൺ: തായ്‌വാന് മേലുള്ള ചൈനയുടെ ഭീഷണി ശക്തമാണെന്ന് അമേരിക്ക. ചൈനയുടെ ആക്രമണത്തിന് ആദ്യ ഇരയായി തായ്‌വാൻ മാറാനുള്ള സാദ്ധ്യത കണക്കിലെടുത്ത് എല്ലാ സഹായങ്ങളും നൽകുമെന്ന് അമേരിക്ക വ്യക്തമാക്കി. തെക്കൻ ചൈനാ കടലിലെ ചെറുരാജ്യങ്ങളെ വിഴുങ്ങാനാണ് ചൈന എന്നും ശ്രമിക്കുന്നത്. അടുത്ത പത്തുവർഷത്തിനകം തായ്‌വാനെ ചൈന കടന്നാക്രമിക്കാനുള്ള സാദ്ധ്യത കൂടുതലാണെന്നും അമേരിക്കൻ സൈനിക മേധാവികൾ ചൂണ്ടിക്കാട്ടി.
കടൽപാതകളിലെ സ്വതന്ത്രമായ കപ്പൽഗതാഗതത്തിനും ചൈന നിരന്തരം പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണ്. പെസഫിക്കിന് സമാന്തരമായി കിടക്കുന്ന ചൈനാ കടലിലൂടെ സ്വതന്ത്രമായ വ്യപാരം ഉറപ്പുവരുത്തേണ്ടത് ലോകരാജ്യങ്ങളുടെ ചുമതലയാണെന്നും അമേരിക്ക പറഞ്ഞു.
ചൈനയുടെ പ്രതിരോധ നയത്തിൽ കാതലായ മാറ്റം വരുത്തിയില്ലെങ്കിൽ വൻപ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പാണ് അമേരിക്കൻ സേന നൽകുന്നത്. ഇന്തോ-പെസഫിക് മേഖലയിലെ അമേരിക്കൻ നാവിക സേനാ കമാന്ററായ ഫിലിപ്പ് ഡേവിഡ്‌സണാണ് ചൈനയുടെ നീക്കത്തിനെതിരായ നയം വ്യക്തമാക്കിയത്.















