ക്രൈം തില്ലർ, ഹൊറർ ത്രില്ലർ, മിസ്റ്ററി ത്രില്ലർ ഇതിലേത് ഗണത്തിൽ പെടുത്തണമെന്ന് ചോദിച്ചാൽ ഇതെല്ലാം കൂടി കൂടിച്ചേർന്ന വെറൈറ്റി ത്രില്ലർ എന്ന വിശേഷണമാകും ദി പ്രീസ്റ്റ് എന്ന സിനിമക്ക് ചേരുന്നത്…
ഫാദർ കാർമൻ ബെനഡിക്റ്റ് എന്ന പുരോഹിതന്റെ അതിനിഗൂഢമായ സഞ്ചാര വഴികളും, അത് ചെന്നെത്തുന്ന യാഥാർഥ്യങ്ങളും അഭ്രപാളിയിൽ കാണുന്ന പ്രേക്ഷകന് ശ്വാസം വിടാൻ പോലും സമയം കിട്ടില്ല. സാവധാനം സഞ്ചരിച്ചു തുടങ്ങി, വളരെ കൃത്യവും സൂക്ഷ്മവുമായ ഇടവേളകളിൽ കഥാഖ്യാനത്തെ വേഗതയിലും ചിലപ്പോഴൊക്കെ അതിവേഗതയിലുമാക്കി കാണികളെ പെരുവിരലുകളിൽ നിർത്തിച്ചുകൊണ്ട് അവസാനിക്കുന്ന ചിത്രത്തിലെ ട്വിസ്റ്റുകൾ മുൻകൂട്ടി പറയാൻ ഒരു നിരൂപകനും ആവില്ല…
തിരക്കഥ…..
ദി പ്രീസ്റ്റിന്റെ യഥാർത്ഥ സൂപ്പർതാരം തിരക്കഥയാണ്…
പ്രേതബാധയും, ഒഴിപ്പിക്കലും, കൊലപാതകവും, അന്വേഷണവും, കണ്ടെത്തലുമൊക്കെ പ്രേക്ഷകർക്ക് പുതുമയല്ലെങ്കിലും
കഥ പറയുന്ന രീതി, അതും സംഭ്രമജനകമെന്നോ, തീഷ്ണമെന്നോ, കൈയ്യടക്കമുള്ള രചനാപാടവമെന്നോ അങ്ങനെ എന്ത് വേണമെങ്കിലും വിശേഷിപ്പിക്കാവുന്ന തിരക്കഥയാണ് ശ്യാം ശ്രീകുമാറും ദീപു പ്രദീപും ചേർന്ന് സമർത്ഥമായ തയ്യാറെടുപ്പോടെ തികഞ്ഞ ആത്മവിശ്വാസത്തോടെ തയ്യാറാക്കിയിരിക്കുന്നത്.
ആദ്യപകുതി അവസാനിക്കുമ്പോൾ പ്രേക്ഷകന്റെ മുന്നിലേക്ക് ഇട്ടുകൊടുക്കുന്ന അതി ഗംഭീരമായ പഞ്ച് രണ്ടാം പകുതിക്ക് വേണ്ടിയുള്ള അവന്റെ കാത്തിരിപ്പിന്റെ ടെൻഷൻ വർധിപ്പിക്കും..
തൃശൂർപൂരത്തിന്റെ ഇലഞ്ഞിത്തറ മേളം പോലെയാണ് രണ്ടാം പകുതി…!!
വളരെ സാവധാനമാരംഭിച്ച്, അൽപ്പം ഇഴഞ്ഞും മുറുകിയും നീങ്ങി ഒടുവിൽ ഗംഭീരമായ കൊട്ടിക്കലാശം..
അതിനെയൊക്കെ കവച്ചുവെക്കുന്ന പോസ്റ്റ് ക്ലൈമാക്സ് കൂടിയാകുമ്പോൾ പ്രേക്ഷകമനസ്സ് നിറഞ്ഞിരിക്കും..
നിലവാരമുള്ള തിരക്കഥയുടെ ആനുകൂല്യം പ്രേക്ഷകന് അനുഭവവേദ്യമാകുന്നത് ബാധയൊഴിപ്പിക്കാൻ വന്നയാളിന്റെയും,പ്രേതബാധിതരുടെയും,എന്തിന് പ്രേതത്തിന്റെ വരെ ചിന്താസരണികൾ ചിത്രം കാണുന്ന പ്രേക്ഷകന് കൂടി അനുവദിക്കപ്പെട്ടിരിക്കുന്നു എന്നത് കൊണ്ടാണ്.. സാധാരണ ഇതേപോലത്തെ തീം കൈകാര്യം ചെയ്യുന്ന സിനിമകളിൽ അത് കണ്ടിട്ടില്ല.
മമ്മൂട്ടിയെന്ന മെഗാതാരത്തിന്റെ ഇമേജിന്റെ ബൂസ്റ്റ്‌അപ്പിന് വേണ്ടി കഥാപാത്രത്തിന്റെ ശോഭ കെടുത്തുന്ന അതിമാനുഷിക പ്രകടനങ്ങൾക്കോ ക്ളീഷേകളോ ഒന്നും തന്നെ ഉൾപ്പെടുത്തിയിട്ടില്ല എന്നത് അഭിനന്ദനാർഹമാണ്. ഇവിടെ കഥാപാത്രം മാത്രമേയുള്ളൂ, നടന്റെ പരിവേഷം കണക്കാക്കുന്നില്ല..
അത് വളരെ കൃത്യമായി നടപ്പാക്കിയ സംവിധായകനും അഭിനന്ദനമർഹിക്കുന്നു..
ഫാദർ ബെനഡിക്റ്റായി മമ്മൂട്ടിയുടെ ഭാവപ്പകർച്ചയും വേഷപ്പകർച്ചയും അസൂയാർഹമാണ്.ഗെറ്റപ്പും ലുക്കും എല്ലാം കൈയടക്കത്തോടെ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്.
മമ്മൂട്ടി എന്ന നടന് വെല്ലുവിളി ഉയർത്തുന്ന കഥാപാത്രമൊന്നുമല്ല എങ്കിലും സിനിമക്ക് യോജിക്കുന്ന മാനറിസങ്ങൾ തികച്ചും ഉയർന്ന നിലവാരത്തിൽ തന്നെയാണ് മമ്മൂട്ടിയുടെ ഭാഗത്തു നിന്നും സമർപ്പിച്ചിരിക്കുന്നത്.
മഞ്ജു വാര്യരുടെ റോൾ ചെറുതാണ് എങ്കിലും കഥാപാത്രത്തിന്റെ വില മനസ്സിലാക്കി അത് സ്വീകരിക്കുകയും പക്വതയാർന്ന പ്രകടനം വഴി അതിനോട് നീതിപുലർത്തുകയും ചെയ്തിരിക്കുന്നു മഞ്ജു…
സൂപ്പർതാരങ്ങളായ മമ്മൂട്ടിയെയും മഞ്ജു വാര്യരേയും മറികടന്ന ഒരാൾ ഈ ചിത്രത്തിലുണ്ട്..!!!!
അമേയ എന്ന സ്‌കൂൾ വിദ്യാർത്ഥിനിയെ അവിസ്മരണീയമാക്കിയ ബേബി മോണിക്കയാണ് അത്…
അമേയ എന്ന കഥാപാത്രത്തിന്റെ പ്രകടനത്തിൽ വളരെ ചെറിയ ഒരു പാളിച്ച പോലും വന്നിരുന്നെകിൽ ഈ സിനിമ ഒന്നടങ്കം കൂപ്പുകുത്തുമായിരുന്നു.
ജോഫിൻ ടി ചാക്കോ എന്ന നവാഗത സംവിധായകന്റെ ക്ലിനിക്കൽ ഇന്റലിജൻസ് അവിടെ വ്യക്തമാകുന്നു.
സൂപ്പർ താരങ്ങളുടെ താരപ്പക്കിട്ടിനേക്കാൾ വലുതായി കഥാപാത്രങ്ങളെ മാത്രം ചിത്രീകരിച്ച സംവിധായകൻ അതുകൊണ്ട് തന്നെ കൈയ്യടിക്ക് അർഹനാണ്…
ഛായാഗ്രഹണം ഈ സിനിമയുടെ വിജയത്തിന്റെ മറ്റൊരു ഘടകമാണ്. അഖിൽ ജോർജ്ജ് അതിൽ പൂർണ്ണമായും വിജയിച്ചിരിക്കുന്നു.
പശ്ചാത്തല സംഗീതവും, മികച്ച നിലവാരമുള്ള എഡിറ്റിങ്ങും തുടങ്ങി സാങ്കേതികഗണത്തിലുള്ള അണിയറപ്രവർത്തകർ എല്ലാം തന്നെ അഭിനന്ദനമർഹിക്കുന്നു..
“കഥകളിൽ നിന്ന് സത്യം തിരഞ്ഞെടുക്കാൻ അയാൾ വരുന്നു” എന്നായിരുന്നു റിലീസിന് മുൻപുള്ള ചിത്രത്തിന്റെ പരസ്യവാചകം…..
നിഗൂഢകഥകളിൽ നിന്നും അസാധാരണമായ സത്യം തിരഞ്ഞെടുക്കാൻ ഫാദർ ബെനഡിക്റ്റിനൊപ്പം തങ്ങളറിയാതെ തന്നെ പ്രേക്ഷകരും ഒരേ മനസ്സോടെ സഞ്ചരിക്കുന്ന കാഴ്ചയാണ് ചിത്രം കഴിയുമ്പോൾ അനുഭവവേദ്യമാകുന്നത്…
The Preist കാണേണ്ട ചിത്രമാണ്…
My Rating 8.5/10
Comments