ന്യൂഡൽഹി: മ്യാൻമറിലെ സൈനിക അട്ടിമറിയും അടിച്ചമർത്തലുകളും ഗൗരവമായി ക്വാഡ് സഖ്യത്തിന്റെ പരിഗണനയിൽ. അമേരിക്ക, ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ തലവന്മാരാണ് വിഷയം ചർച്ച ചെയ്തത്. ഏഷ്യൻ മേഖലയിലെ സമീപകാലത്തെ രൂക്ഷ പ്രശ്‌നമായി മ്യാൻമറിലെ സൈനിക അട്ടിമറിയെ ക്വാഡ് സഖ്യം വിലയിരുത്തിയെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ല പറഞ്ഞു.
‘ഏഷ്യൻ മേഖലയിലെ പ്രധാന പ്രശ്‌നങ്ങൾ ചർച്ച ചെയ്തതിനൊപ്പമാണ് മ്യാൻമർ പരിഗണിച്ചത്. ജനാധിപത്യത്തിന് മുൻഗണന നൽകുന്ന രാജ്യങ്ങളെന്ന നിലയിൽ മ്യാൻമർ വിഷയത്തിൽ ഇടപെടാനാണ് ക്വാഡ് രാജ്യങ്ങളൊരുങ്ങുന്നത്. ഇതിനായി അന്താരാഷ്‌ട്ര സമ്മർദ്ദം ശക്തമാക്കും.’ പ്രത്യേക വാർത്താസമ്മേളനത്തിലാണ് വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ല മ്യാൻമർ ചർച്ചകൾ വിശദീകരിച്ചത്.
മ്യാൻമറിലെ ജനതയുടെ വിശ്വാസം നേടിയെടുത്തുകൊണ്ടുള്ള ശക്തമായ ഒരു ഇടപെടൽ അയൽരാജ്യവുമായി നടത്തണമെന്നാണ് യോഗത്തിൽ നരേന്ദ്രമോദി മുന്നോട്ട് വെച്ചത്. നിലവിലെ അന്തരീക്ഷത്തിന്റെ മാത്രം പിൻബലത്തിലാണ് ചർച്ചകൾ നടന്നത്. ഇന്ത്യ-മ്യാൻമർ ബന്ധം നൂറ്റാണ്ടുകളുടെ പാരമ്പര്യത്തെ അടിസ്ഥാനമാക്കിയാണ്. അത് പുന:സ്ഥാപിക്കാൻ ഇന്ത്യ പരിശ്രമിക്കുമെന്നും യോഗത്തിൽ നരേന്ദ്രമോദി വ്യക്തമാക്കിയതായും ശൃംഗ്ല പറഞ്ഞു.
Comments