അഹമ്മദാബാദ്: കൊറോണ വ്യാപനത്തിന്റെ പേരിൽ കാണികളുണ്ടാകാഞ്ഞത് ടീം ഇന്ത്യക്ക് ഗുണമായി. അല്ലെങ്കിൽ കാണികളുടെ ചീത്തവിളിയുടെ ഭാരംകൂടി കോഹ്‌ലി ചുമക്കേണ്ടി വന്നേനെ. ബാറ്റിംഗ് ഓർഡറിൽ സീനിയർ താരങ്ങളെ അനാവശ്യമായി ടോപ് ഓർഡറിൽ കളിപ്പിക്കാൻ നടത്തിയ ശ്രമമാണ് ഇന്നലെ പാളിയത്.
രണ്ടാം ടി20യിൽ അനായാസ ബാറ്റിംഗിലൂടെ അരങ്ങേറ്റം കുറിച്ച ഇഷാൻ കിഷനെ വൺഡൗണാക്കിയ നടത്തിയ നീക്കം എന്തിനായിരുന്നുവെന്നതിന് വിരാട് കോഹ്ലിക്ക് ഉത്തരമില്ല. തുടർച്ചയായി ബാറ്റിംഗിൽ പരാജയമാകുന്ന രാഹുലിനെ ഓപ്പണർ ആക്കിത്തന്നെ ഇറക്കാൻ തീരുമാനിച്ചത് സീനിയർ താരമെന്ന പരിഗണനയിലാണെന്ന കോഹ്‌ലിയുടെ ഉത്തരം ആരാധകരെ തൃപ്തിപ്പെടുത്തിയിട്ടുമില്ല. ഒരു റൺസും ചേർക്കാനാകാതെ ക്ലീൻ ബൗൾഡായാണ് രാഹുൽ മടങ്ങിയത്.
പരമ്പരയിൽ ആദ്യമായി ടി20 കളിച്ച രോഹിതും തിളങ്ങാതിരുന്നത് മികച്ച സ്‌കോർ നേടാനുള്ള അവസരം ഇല്ലാതാക്കി. രോഹിത് 15 റൺസിലും ഇഷാൻ കിഷൻ നാലു റൺസിലും പുറത്തായി. മദ്ധ്യനിരയിൽ കോഹ്ലിയുടെ ഒറ്റയാൾ പോരാട്ടവും ഋഷഭ് പന്തിന്റെ സാമാന്യ പ്രകടനവും ഇന്ത്യയുടെ സ്‌കോർ ഉയർത്തിയെങ്കിലും മികവിലേക്ക് എത്തിക്കാനായില്ല. മദ്ധ്യനിരയിൽ ശ്രേയസ്സ് അയ്യരും ഹാർദ്ദിക് പാണ്ഡ്യയും വേഗത്തിൽ പുറത്തായതോടെ അവസാന ഓവറുകളിൽ ഇ്ന്ത്യയ്‌ക്ക് വിനയായി.
അറുപതിനായിരം കാണികളാണ് ആദ്യ രണ്ടു മത്സരങ്ങളിലുമുണ്ടായിരുന്നത്. കൊറോണ വ്യാപനം അഹമ്മദാബാദ് നഗരത്തിൽ വർദ്ധിച്ചതോടെയാണ് കാണികളെ ഒഴിവാക്കാൻ ഗുജറാത്ത് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചത്.















