ചെന്നൈ: തമിഴ്‌നാട്ടിൽ കള്ളപ്പണ വേട്ട തുടരുന്നു. ഇന്നലെ മാത്രം 3.21 കോടി രൂപ പിടികൂടി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃതമായി വാഹനത്തിൽ കൊണ്ടുപോവുകയായിരുന്ന പണം ഇലക്ഷൻ കമ്മീഷന്റെ സ്‌ക്വാഡാണ് പിടിച്ചെടുത്തത്. ശ്രീവില്ലിപുത്തൂർ നിയമസഭാ മണ്ഡലത്തിലാണ് വൻ കള്ളപ്പണം പിടികൂടിയത്. ഇതിനിടെ ബാങ്കുകളിലെ അനധികൃത അക്കൗണ്ടുകളുപ യോഗിച്ചും വൻപണമിടപാട് നടക്കുന്നതായാണ് റിപ്പോർട്ട്.
തമിഴ്‌നാട്ടിലെ പല പ്രദേശങ്ങളിൽ സ്ഥാനാർത്ഥികളും പാർട്ടികളും അവർക്ക് സ്വാധീനമുള്ള മേഖലകളിൽ പണം ഒഴുക്കുന്നുവെന്ന നിരവധി വാർത്തകളാണ് ഒരു മാസമായി പുറത്തുവരുന്നത്. ജനങ്ങളെ വരിവരിയായി നിർത്തി പണം താലത്തിലിട്ട് കൊടുത്തത് ഏറെ വിവാദമായിരുന്നു. മറ്റൊരിടത്ത് ഒരു എം.എൽ.എ നേരിട്ട് വീടുകളിലെത്തി രണ്ടായിരം രൂപവീതം നൽകിയതും വിവാദമായി. ഇത്തരം സംഭവങ്ങളുടെ മൊബൈൽ വീഡിയോകൾ പ്രചരിപ്പിച്ചതും ഇതേ പാർട്ടി അണികളായിരുന്നു.
വരും ദിവസങ്ങളിലും ശക്തമായ റെയ്ഡ് തുടരുമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. ഇതിനിടെ നേരിട്ട് നോട്ടുകെട്ടുകൾ കൊണ്ടുപോകുന്നത് മാത്രമാണ് പിടിക്കുന്നത്. ബാങ്ക് മാനേജർമാരുടെ ഒത്താശയോടെ നിരവധി പേർ വൻ തോതിൽ പണമിടപാട് ഈ സമയത്ത് നടത്തുന്നതും കണ്ടെത്തണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അക്കൗണ്ടില്ലാത്തവരുടെ പണമാണ് മറ്റ് പലരുടേയും അക്കൗണ്ട് നമ്പർ ഉപയോഗിച്ച് കൈമാറ്റം ചെയ്യുന്നതെന്നും റിപ്പോർട്ടുണ്ട്.
Comments