വിൻഡ്‌ഹോക്ക്: കാണ്ടാമൃഗത്തെ തലകീഴാക്കി കെട്ടിത്തൂക്കി കൊണ്ടു പോകുന്ന ചിത്രം കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയ്‌ക്ക് വഴിയൊരുക്കിയിരുന്നു. മൃഗത്തെ തലകീഴായി കെട്ടിത്തൂക്കി കടത്തിക്കൊണ്ടു പോകുന്നു എന്ന തരത്തിൽ വ്യാപക വിമർശനമായിരുന്നു സൈബർ ലോകത്ത് ഉയർന്നത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് ഇതെന്ന് വിശദമാക്കിയ പഠന റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്.
ഗുരുതരമായി വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളാണ് കാണ്ടാമൃഗങ്ങൾ. ഇവയെ വേട്ടയാടുന്നതിൽ നിന്നും രക്ഷപെടുത്തുന്നതിനായാണ് മൃഗസംരക്ഷകർ ഇങ്ങനെ ചെയ്തത്. തലകീഴായി തൂക്കി വിമാനമാർഗ്ഗം മറ്റ് സ്ഥലങ്ങളിലേക്ക് എത്തിക്കുയാണ് പതിവ്. ചിത്രം അസ്വസ്ഥത ഉണ്ടാക്കുമെങ്കിലും കാണ്ടാമൃഗങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ് ഇത്തരത്തിൽ തലകീഴായുള്ള ലിഫ്റ്റിങ് എന്ന് പഠന റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ ഇവയെ വലിയ ട്രക്കുകളിൽ കയറ്റിയായിരുന്നു മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നത്. എന്നാൽ ചില വിദൂര സ്ഥലങ്ങളിൽ റോഡ് മാർഗ്ഗം എത്തിച്ചേരാൻ സാധിച്ചിരുന്നില്ല. അതിനാലാണ് വിമാനമാർഗ്ഗമുള്ള പുതിയ രീതി പരീക്ഷിച്ചത്. സ്‌ട്രെച്ചറിൽ കിടത്തി ട്രക്കുകളിൽ കൊണ്ടുപോകുന്നതിനേക്കാൾ വളരെ എളുപ്പമുള്ള മാർഗ്ഗമാണിതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. വിമാനമാർഗം മറ്റൊരിടത്തേയ്‌ക്ക് മാറ്റുന്നതിന് മുൻപ് അനസ്‌തേഷ്യ നൽകുകയും വായ മൂടിക്കെട്ടുകയും ചെയ്യും.
തലകീഴായി കിടത്തുന്നത് കാണ്ടാമൃഗത്തിന് ദോഷമാണെന്ന തരത്തിലും പഠന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനെതിരെ പഠനം നടത്താൻ നമീബിയൻ സർക്കാർ ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത്തരത്തിലുള്ള ലിഫ്റ്റിംഗ് കാണ്ടാമൃഗങ്ങൾക്ക് ഒട്ടും തന്നെ ദോഷകരമല്ലെന്ന് കണ്ടെത്തുകയായിരുന്നു. തലകീഴായി കിടക്കുമ്പോൾ കാണ്ടാമൃഗത്തിന്റെ രക്തത്തിലെ ഓക്‌സിജന്റെ അളവ് കൂടുതലായിരിക്കും. ഇത് ഇവയുടെ രക്തയോട്ടം സുഗമമാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
തലകീഴായ സ്ഥാനം നട്ടെല്ല് വലിച്ചുനീട്ടാൻ സഹായിക്കുന്നു കൂടാതെ ഇത് വായുമാർഗങ്ങൾ തുറക്കാൻ സഹായിക്കുന്നു. നമീബിയ, ദക്ഷിണാഫ്രിക്ക, കെനിയ, സിംബാബ്‌വെ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കാണ്ടാമൃഗങ്ങളുള്ളത്. എന്നാലിപ്പോൾ ഇവിടെയുള്ളവയും വംശനാശ ഭീഷണി നേരിടുകയാണ്. അതിനാലാണ് വേട്ടയാടലിൽ നിന്നും കാണ്ടാമൃഗങ്ങളെ രക്ഷിക്കാനായി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുന്നത്.















