ഗുഹാവത്തി : അസ്സമിൽ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രകടന പത്രിക പുറത്തുവിട്ടതിന് പിന്നാലെ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് എന്നാൽ പൊള്ളയായ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണെന്ന് ജനങ്ങൾ ഓർക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബൊക്കാഖട്ടിൽ ബിജെപി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കഴിഞ്ഞ 50 വർഷങ്ങളായി അസ്സം ഭരിച്ചവർ ഇന്ന് അഞ്ച് വാഗ്ദാനങ്ങളാണ് ജനങ്ങൾക്ക് നൽകുന്നത്. എന്നാൽ അസ്സം ജനത ഇത്തരക്കാരുടെ യഥാർത്ഥ ഉദ്ദേശ്യം എന്തെന്ന് തിരിച്ചറിയണം. പൊള്ളയായ വാഗ്ദാനങ്ങൾ മാത്രം നൽകുന്നവരാണ് ഇത്തരക്കാർ. പാവങ്ങൾക്ക് സ്വപ്‌നങ്ങൾ വിൽക്കും, നുണ പറയും, ആളുകളെ പരസ്പരം തമ്മിൽ തല്ലിക്കും, അവരെ ഭരിക്കും. അധികാരത്തിലേറുവാനുള്ള കോൺഗ്രസിന്റെ പഴയ തന്ത്രമാണെന്നും പ്രധനമന്ത്രി പറഞ്ഞു.
കോൺഗ്രസ് എന്നാൽ ആശയക്കുഴപ്പം എന്നാണ്. കോൺഗ്രസ് എന്നാൽ അസ്ഥിരതയുടെ ഉറപ്പാണ്. കോൺഗ്രസ് എന്നാൽ ബോംബുകളുടെയും, തോക്കുകളുടെയും ഉറപ്പാണ്. കോൺഗ്രസ് എന്നാൽ കലാപത്തിന്റെയും, വിഭജനത്തിന്റെയും ഉറപ്പാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രകടന പത്രിക പുറത്തിറക്കിയത്. അധികാരത്തിലേറിയാൽ പൗരത്വ ഭേദഗതി നടപ്പാക്കില്ല, വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ നൽകും, 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകും തുടങ്ങിയവയൊക്കെയാണ് പ്രകടന പത്രികയിൽ കോൺഗ്രസ് നൽകുന്ന വാഗ്ദാനങ്ങൾ. ഇതിനോടായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.
Comments