വാഷിംഗ്ടൺ: ഇന്ത്യ അമേരിക്ക ആഭ്യന്തര സുരക്ഷാ വിഷയങ്ങളിലെ ധാരണകൾ ശക്തിപ്പെടുത്താൻ തീരുമാനം. ഹോംലാന്റ് സെക്രട്ടറി അലെജാൻഡ്രോ എൻ മയോർകാസും ഇന്ത്യൻ അംബാസിഡർ തരൺജീത് സിംഗ് സന്ധുവും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ഇന്ത്യ-അമേരിക്ക ഹോംലാന്റ് സുരക്ഷാ വിഷയത്തിൽ മുമ്പ് നടത്തിയ ചർച്ചകളാണ് പുനരാരംഭിക്കുന്നത്.
സൈബർ സുരക്ഷ മേഖല, അത്യാധുനിക സാങ്കേതിക വിദ്യ, രാജ്യത്തിനകത്തുണ്ടാകുന്ന ആഭ്യന്തര ഭീകരവാദം എന്നീ വിഷയങ്ങളിൽ ഇന്ത്യയുടെ പങ്കാളിത്തത്തോടെ പ്രതിരോധം തീർക്കലാണ് പ്രധാന ഉദ്ദേശ്യം. ഇരുരാജ്യങ്ങളുടെ ആഭ്യന്തര സുരക്ഷാ വിഷയങ്ങളിൽ രഹസ്യാന്വേഷണ സംവിധാനങ്ങളിലും സഹകരണം ഉണ്ടാകും. ഗവേഷണരംഗത്തും വിദ്യാഭ്യാസ രംഗത്തും സൈബർസുരക്ഷാ വിഭാഗത്തിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തവും വർദ്ധിപ്പിക്കാനും ധാരണയിലെത്തി.
ആഭ്യന്തര സുരക്ഷാ വിഷയത്തിൽ ക്വാഡ് സഖ്യത്തിന്റെ ഭാഗമായ ഇന്ത്യയുടെ കരുത്ത് ജോ ബൈഡൻ എടുത്തു പറഞ്ഞിരുന്നു. ഇത്രയധികം വെല്ലുവിളികളെ അതിജീവിക്കുന്ന ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാസംവിധാനത്തെ അമേരിക്ക ക്വാഡ് യോഗത്തിൽ മുന്നേ അഭിനന്ദിച്ചിരുന്നു. അകത്തുനിന്നും പുറത്തുനിന്നും ഭീഷണി നേരിടുന്ന ഇന്ത്യ സുരക്ഷാ സംവിധാനത്തിൽ ഏറെ മുന്നേറിയെന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വിലയിരു ത്തിയിരുന്നു. ഇതോടൊപ്പം കാലാവസ്ഥാ സംരക്ഷണവും കൊറോണ പ്രതിരോധ പ്രവർത്തനത്തിലും അമേരിക്ക സഹകരണം ശക്തമാക്കും.















