കൊൽക്കത്ത: പശ്ചിമബംഗാളിനെ ഇളക്കിമറിച്ചുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. അസമിലും പശ്ചിമബംഗാളിലും ആദ്യ ഘട്ട വോട്ടിംഗ് ശനിയാഴ്ചയാണ് നടക്കുന്നത്. നാളെ നിശബ്ദ പ്രചാരണത്തിനുള്ള ദിവസമാണ്. ബി.ജെ.പി യ്‌ക്കായി രാജ്‌നാഥ് സിംഗ് പശ്ചിമബംഗാളിൽ ഇന്ന് മൂന്ന് മണ്ഡലങ്ങളിൽ പ്രചാരണം നടത്തിയാണ് മടങ്ങുന്നത്.
അസമിൽ മൂന്ന് ഘട്ടമായിട്ടാണ് പോളിംഗ് നടക്കുന്നത്. മാർച്ച് 27, ഏപ്രിൽ 1, ഏപ്രിൽ 6 എന്നീ ദിവസങ്ങൾകൊണ്ട് അസമിലെ തെരഞ്ഞെടുപ്പ് അവസാനിക്കും. പശ്ചിമ ബംഗാളിൽ എട്ടു ഘട്ടമായിട്ടാണ് പോളിംഗ് തീരുമാനിച്ചിരിക്കുന്നത്. മാർച്ച് 27, ഏപ്രിൽ 1, 6, 10, 17, 22, 26, 29 തീയതികളിലായാണ് പോളിംഗ് പൂർത്തിയാവുക.
ആകെ 294 നിയമസഭാസീറ്റുകളാണ് പശ്ചിമബംഗാളിലുള്ളത്. ഇതിൽ 68 എണ്ണം പട്ടിക ജാതിവിഭാഗത്തിനും 16 എണ്ണം പട്ടികവർഗ്ഗത്തിനുമുള്ളതാണ്. ആകെ 23 ജില്ലകളാണ് പശ്ചിമ ബംഗാളിലുള്ളത്. ആദ്യഘട്ടത്തിൽ അഞ്ചു ജില്ലകളിലാണ് പോളിംഗ് നടക്കുന്നത്. പശ്ചിം മിഡ്‌നാപ്പൂർ, പൂർവ്വ മിഡ്‌നാപ്പൂർ, ബാൻകൂറ, ഝാർഗ്രാം, പുരുളിയ എന്നീ ജില്ലകളിലെ സമ്മതിദായകരാണ് വോട്ട്‌ചെയ്യുന്നത്. 30 സീറ്റുകളിലാണ് മത്സരം നടക്കുന്നത്.
Comments