ന്യൂയോർക്ക്: ആഗോളഭീകരതയ്‌ക്കെതിരെ സുരക്ഷാ സമിതിയുടെ മെല്ലെപോക്കിൽ വീണ്ടും വിമർശനവുമായി ഇന്ത്യ. സിറിയയിലെ ഐ.എസ് ഭീകരതയ്‌ക്കെതിരെയാണ് ഇന്ത്യ യോഗത്തിൽ ആഞ്ഞടിച്ചത്. സിറിയയിലെ ഭീകരത അവസാനിക്കാത്തതിന് കാരണം സുരക്ഷാ സമിതിയുടെ അലംഭാവ മാണെന്ന് ഇന്ത്യ തുറന്നടിച്ചു. സുരക്ഷാ സമിതി എടുത്ത നടപടികളും എടുക്കാതിരുന്ന നടപടികളുടേയും ഫലമാണ് സിറിയ ഇന്ന് അനുഭവിക്കുന്നതെന്ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തി യോഗത്തിൽ ആരോപിച്ചു.
‘സിറിയയിലെ ഐ.എസ് ഭീകരത ഒരു ദശകമായി കുറവില്ലാതെ തുടരുകയാണ്. ഒരു ജനത മുഴുവൻ നിത്യദുരിതത്തിലാണ്. അവരുടേതല്ലാത്ത കാരണത്താൽ അവർ തലമുറകളോളം ദുരിതം അനുഭവിക്കുന്നു. അഞ്ചുലക്ഷത്തിലധികം സാധാരണക്കാരാണ് ഭീകരാക്രമണങ്ങളിൽ ഇതുവരെ സിറിയയിൽ കൊലചെയ്യപ്പെട്ടത്. കുടുംബങ്ങൾ ശിഥിലമായി. ആരോഗ്യം നശിച്ചു. കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. യുവാക്കളുടെ ഭാവി എന്നന്നേയ്‌ക്കുമായി അടഞ്ഞിരിക്കുന്നു. ഇതിനെല്ലാം പുറമേ കൊറോണ മഹാമാരി ജനങ്ങളെ നിത്യദുരിതത്തിലാക്കി.’ സിറിയയുടെ ഇനിയും പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങൾ ഇന്ത്യ യോഗത്തിൽ അക്കമിട്ട് നിരത്തി.
അറബ് നാടുകളുമായുള്ള ശീതസമരമാണ് സിറിയയ്‌ക്കെതിരെ യുദ്ധമായി പരിണമിച്ചത്. 2011ൽ തുടക്കമിട്ട പ്രശ്‌നങ്ങൾ ഐ.എസിന്റെ ശക്തികൂടുന്നതിനും കാരണമായി.മൂന്നരലക്ഷത്തിലേറെ പേരാണ് യുദ്ധങ്ങളിൽ കൊല്ലപ്പെട്ടത്. അമ്പത് ലക്ഷത്തിലധികം സിറിയൻ ജനത പലായനം ചെയ്തു. അറുപത് ലക്ഷത്തിലധികം ജനങ്ങൾ സ്വന്തം രാജ്യത്ത് തന്നെ അശരണരായി അലയുന്നത് ലോകരാജ്യങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നുവെന്നും ഇന്ത്യ ആരോപിച്ചു. മനുഷ്യാവകാശം പറയുന്നവർ ഒരു സഹായവും ചെയ്തിട്ടില്ലെന്ന് കണക്കുകൾ നിരത്തി ഇന്ത്യ സമർത്ഥിച്ചു.
Comments