മനില : കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായ രാത്രി കർഫ്യൂ ലംഘിച്ചതിന് ശിക്ഷ അനുഭവിക്കേണ്ടിവന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ശിക്ഷയായി 300 തവണ ഏത്തമിടാനാണ് പോലീസ് ഉദ്യോഗസ്ഥർ യുവാവിനോട് പറഞ്ഞത്. ശിക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ യുവാവ് രണ്ടാം ദിവസം കുഴഞ്ഞുവീഴുകയായിരുന്നു. ഡാറൻ മനഗോഗ് പെനാറെഡോൺഡോ എന്ന യുവാവാണ് മരിച്ചത്. ഫിലിപ്പീൻസിലാണ് സംഭവം.
ആറ് മണിയ്ക്ക് ശേഷം പുറത്തിറങ്ങരുത് എന്ന് നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഇത് കണക്കിലെടുക്കാതെ വെള്ളം വാങ്ങാൻ യുവാവ് പുറത്തിറങ്ങിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്. ആദ്യം 100 തവണ ഏത്തമിടാനാണ് പോലീസ് പറഞ്ഞത്. തെറ്റുന്ന ഓരോന്നിനും വീണ്ടും ഏത്തമിടേണ്ടിവരും. ഇങ്ങനെ 300 തവണയാണ് ഇയാൾക്ക് ഏത്തമിടേണ്ടിവന്നത്.
വീട്ടിലെത്തിയ ഡാറൻ വളരെയധികം അവശനായിരുന്നു എന്ന് ഭാര്യ റേച്ചലിൻ പറയുന്നു. കാലിനും മുട്ടുകൾക്കും ഗുരുതരമായ പരിക്കുകൾ സംഭവിച്ചതിനാൽ നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഡാറൻ. ഗോവണിയിൽ കയറുന്നതിനിടെ താഴെ വീണ് അബോധാവസ്ഥയിലാകുകയും ചെയ്തു. പിന്നീട് ശ്വാസം മുട്ടലുണ്ടായി. കൃത്രിമ ശ്വാസം നൽകി ബോധം വന്നെങ്കിലും മണിക്കൂറുകൾക്ക് ശേഷം വീണ്ടും കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ ഡാറന്‍ മരണം സംഭവിച്ചെന്നും ഭാര്യ പറഞ്ഞു
Comments