ചെന്നൈ: വിവാദ യൂട്യൂബർ ബ്ല്യൂ സട്ടൈ മാരന്റെ ആദ്യ സംവിധാന സംരംഭമായ ‘ആന്റി ഇന്ത്യൻ’ എന്ന ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തി സെൻസർ ബോർഡ്. സിനിമ പൂർണമായും വിശ്വാസങ്ങളേയും രാഷ്‌ട്രീയത്തേയും അവഹേളിക്കുന്നതിനാൽ പ്രദർശിപ്പിക്കാനാവില്ലെന്ന് സെൻസർ ബോർഡ് അറിയിച്ചു. എന്നാൽ സെൻസർ ബോർഡിന്റെ തീരുമാനത്തിനെതിരെ പുനഃപരിശോധനാ കമ്മിറ്റിയെ സമീപിക്കുമെന്ന് ബ്ലൂ സട്ടൈ മാരൻ അറിയിച്ചു.
നരേനും രാധാരവിയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. മതവും രാഷ്‌ട്രീയവും ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം. സെൻസർബോർഡ് നിരോധിച്ചതിനെ തുടർന്ന് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാനുള്ള സാദ്ധ്യതകൾ തേടുമെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ വർഷമാണ് താൻ സിനിമ സംവിധാനം ചെയ്യുന്നുവെന്ന് ബ്ലൂ സട്ടൈ മാരൻ അറിയിച്ചത്. ലോക്ഡൗൺ ഇളവുകൾ വന്നതോടെ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കുകയായിരുന്നു. സാധാരണ ഗതിയിൽ ഏതെങ്കിലും രംഗങ്ങൾ നീക്കം ചെയ്യുകയോ അല്ലെങ്കിൽ മാറ്റം വരുത്തുകയോ ചെയ്യണമെന്നാണ് സെൻസർബോർഡ് പൊതുവെ നിർദ്ദേശിക്കാറുള്ളത്. ഈ സിനിമ വിശ്വാസങ്ങളേയും രാഷ്‌ട്രീയത്തേയും പൂർണമായും അധിക്ഷേപിക്കുന്നതിനാലാണ് സെൻസർബോർഡ് ഇത്തരമൊരു തീരുമാനം എടുത്തത്.
സിനിമ പുനഃപരിശോധനാ കമ്മറ്റിയ്‌ക്ക് മുന്നിൽ സമർപ്പിക്കുമെന്ന് മാരൻ വ്യക്തമാക്കി. സെൻസർബോർഡിന്റെ നീക്കം നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു. സെൻസർ ബോർഡിന് വേണമെങ്കിൽ സിനിമയിലെ ഏതെങ്കിലും രംഗം ഒഴിവാക്കാം. അല്ലെങ്കിൽ മാറ്റങ്ങൾ നിർദ്ദേശിക്കാം. എ സർട്ടിഫിക്കറ്റോ, യു സർട്ടിഫിക്കറ്റോ നൽകാം. സിനിമ നിരോധിക്കാനാവില്ലെന്ന് മാരൻ പറഞ്ഞു.
Comments