തിരുവന്തപുരം: ദേവസ്വം ബോർഡിന്റെ അടിയന്തിര യോഗം ഇന്ന് നടക്കും. അമ്പലപ്പുഴ വിജയകൃഷ്ണൻ എന്ന ആന അകാലത്തിൽ ചരിഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ദേവസ്വംബോർഡ് അടിയന്തിര യോഗം വിളിച്ചിരിക്കുന്നത്.ദേവസ്വം മന്ത്രിയുടേയും പ്രസിഡന്റിന്റേയും നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ വിവിധ ദേവസ്വങ്ങളുടെ കമ്മീഷണർമാരും ആരോഗ്യവിദഗ്ധരും അടക്കം പങ്കെടുക്കുമെന്നാണ് സൂചന.ആനകൾക്ക് വേണ്ട പരിചരണം ലഭിക്കാത്ത സാഹചര്യം വിശകലനം ചെയ്യാനാണ് ദേവസ്വം ബോർഡ് ഉദ്ദേശിക്കുന്നത്.
ആനപ്രേമികളുടെ വലിയ പ്രതിഷേധം തണുപ്പിക്കാനാണ് പാപ്പാന്മാരെ സസ്പെൻഡ് ചെയ്തത് എന്നാണ് നിഗമനം. പ്രദീപ്, അനിയപ്പൻ എന്നിവരെയാണ് ദേവസ്വംബോർഡ് ജോലിയിൽ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. ഇവർക്കൊപ്പം ഒരു പാപ്പാനെകൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാട്ടാന പരിപാലന ചട്ടം തെറ്റിച്ചതുമായി ബന്ധപ്പെട്ട കേസ്സുകളാണ് എടുത്തിരിക്കുന്നത്. ക്രൂരമായ പീഡനമാണ് ആന ചരിയാൻ കാരണമെന്നാണ് പ്രതിഷേധിക്കുന്നവർ ഏകസ്വരത്തിൽ പറയുന്നത്.
കേരളത്തിൽ ഉത്സവസീസണായാൽ തങ്ങളുടെ പ്രീയപ്പെട്ട കൊമ്പന്മാരെ കാണാൻ ലക്ഷങ്ങളാണ് പൂരപ്പറമ്പുകളിലേയ്‌ക്കും ക്ഷേത്ര മൈതാനങ്ങളിലേയ്‌ക്കും ഒഴുകുന്നത്. തങ്ങൾക്ക് മുന്നിൽ നിൽക്കുന്ന ആനകളുടെ ശാരീരിക അവശതകൾ ആരും കണക്കിലെടുക്കുന്നില്ലെന്നുള്ളതാണ് സത്യമെന്നും പ്രതിഷേധിക്കുന്നവർ വ്യക്തമാക്കി.
ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ആന പരിപാലനത്തിൽ വലിയ അലംഭാവം ആണെന്നും ആരോപണം ഉയരുകയാണ്. അമ്പലപ്പുഴയിലെ വിഷയത്തിന് പിന്നാലെ ഗുരുവായൂർ ദേവസ്വത്തിലെ ആനകളുടെ പരിചരണം അടക്കം അന്വേഷണവിധേയമാക്കണമെന്ന മുറവിളിയും ശക്തിപ്രാപിച്ചിരിക്കുകയാണ്.















