തിരുവനന്തപുരം : മുപ്പത് സെക്കൻഡ് നൃത്തത്തിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ നവീനും, ജാനകിക്കും അഭിനന്ദനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചർ .
സൗഹൃദങ്ങൾക്ക് അതിർ വരമ്പുകളിടാൻ കഴിയുകയില്ല. സൗഹൃദങ്ങളിൽ മതം കാണരുത്, അതിൽ മതം കയറ്റുകയുമരുത് – ശശികല ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചു.
മുസ്ലീങ്ങൾക്കൊപ്പം പഠിച്ച് അവർക്കിടയിൽ ജീവിച്ച് അവരെ പഠിപ്പിച്ച് ജീവിച്ച തനിക്ക് സൗഹൃദങ്ങൾ വിലക്കപ്പെടേണ്ട മതമാണ് ഇസ്ലാം എന്നും അഭിപ്രായമില്ല. സഹപാഠികളോ സഹപ്രവർത്തകരോ അയൽക്കാരോ ആയ മുസ്ലീങ്ങൾ ഒരിക്കലും തന്റെ വിശ്വാസം തെറ്റെന്ന് പറഞ്ഞിട്ടില്ല .നരകത്തിൽ പോകുമെന്ന് ശപിച്ചിട്ടില്ല. ഇസ്ലാം മാത്രമാണ് ശരിയെന്ന് സ്ഥാപിക്കാൻ ശ്രമിച്ചിട്ടുമില്ല – ശശികല ടീച്ചർ കുറിച്ചു.
എന്നാൽ സമീപകാലത്തെ ചിലരുടെ സംഘടിത ശ്രമങ്ങളെ അത്ര നിഷ്കളങ്കമായി തള്ളിക്കളയാനും കഴിയുന്നില്ല. രാഷ്ട്രീയ നേതാവും വാഗ്മിയും മതപണ്ഡിതനുമായ ഒരു വ്യക്തിയുമായിച്ചേർന്ന് ഒരു നോവൽ എഴുതി പൂർത്തിയാക്കുമ്പോഴേക്കും മലയാള തറവാട്ടു മുറ്റത്തെ നീർമാതളം’ പർദ്ദയ്ക്കുള്ളിലായിക്കഴിഞ്ഞിരുന്നു.
ഖുറാൻ വര മത്സരത്തിൽ പങ്കെടുത്ത് സമ്മാനം വാങ്ങിയ കോഴിക്കോട്ടുകാരിയായ ചിത്രകാരിയും ആറുമാസം കഴിയും മുൻപ് കലിമ’ ചൊല്ലിയിരുന്നു . വൈക്കത്തപ്പന് കാണിക്കയിട്ട് പഠിക്കാൻ വണ്ടികയറിയ ഹോമിയോ വിദ്യാർത്ഥിനി ഒതുക്കത്തോടെ’ ഒതുക്കുങ്ങലിൽ ഒതുക്കപ്പെട്ടത് റൂം മേറ്റ്സിന്റെ കഴിവിലായിരുന്നു.
വർഷങ്ങളായി അന്നം വെച്ചു തരുന്ന പാചകക്കാരനെ ഇസ്ലാമിന്റെ മഹത്വം മനസ്സിലാക്കി കൊടുക്കാൻ കഴിയാത്തവരെ കുറ്റപ്പെടുത്തിയ മതപണ്ഡിതന്റെ ഗീർവാണവും നമ്മൾ കേട്ടതാണല്ലോ. അതുകൊണ്ട് സൗഹൃദങ്ങളിൽ മതം കാണരുത് ഒപ്പം സൗഹൃദങ്ങളിൽ മതം കയറ്റുകയുമരുത്. ജാനകിക്കുട്ടി എന്നും ജാനകിക്കുട്ടിയായി അടിച്ചു പൊളിക്കട്ടെയെന്നും ശശികല ടീച്ചർ കുറിച്ചു.
Comments