കോഴിക്കോട്: കെ.എം.ഷാജിയുടെ കയ്യിലിരിക്കുന്ന പണത്തിന്റെ കാര്യത്തിൽ ലീഗിന് യാതൊരു സംശയവുമില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. ഷാജി സ്ഥാനാർത്ഥിയായിരുന്നു. തെരഞ്ഞൈടുപ്പിന് പണം പിരിക്കാൻ എല്ലാവർക്കും അനുവാദമുണ്ട്. ഷാജി പിരിച്ചതും പലരും നൽകിയ പണവും മാത്രമാണ് വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തത്. അതിൽ യാതൊരു അസ്വാഭാവികതയും പാർട്ടി കാണുന്നില്ല.
തെരഞ്ഞെടുപ്പിലെ വിവിധ ചിലവുകളെത്രയെന്ന് ഒരോ സ്ഥാനാർത്ഥിയും തിട്ടപ്പെടു ത്തിവരുന്നേയുള്ളു. അത് മുഴുവൻ കൊടുത്തു തീർക്കാൻ തന്നെ ഈ പണം മതിയാകുമോ എന്നുപോലും ഉറപ്പില്ല. എല്ലാ സ്ഥാനാർത്ഥികളും കയ്യിലെ പണം പോലും നഷ്ടപ്പെടുത്തിയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലീം ലീഗ് എം.എൽ.എ കെ.എം.ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് വിജിലൻസ് കോടതി ഈ മാസം 23 ലേയ്‌ക്കാണ് മാറ്റിയിട്ടുള്ളത്. ഇതിനിടെയാണ് ഷാജിയെ പിന്തുണച്ച് പി.കെ.കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. കണ്ണൂരിലെ വീട്ടിൽ നിന്നും അരക്കോടി രൂപയും കോഴിക്കോട്ടെ വീട്ടിൽ നിന്ന് വിദേശകറൻസികളുമാണ് കണ്ടെത്തിയത്. പുറമേ 50 പവൻ സ്വർണ്ണവും കണ്ടെത്തിയിരുന്നു.
Comments