കൊൽക്കത്ത: പശ്ചിമബംഗാളിലെ അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കും. 45 സീറ്റുകളിലേയ്‌ക്കുള്ള തെരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്. എട്ടു ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പിലെ ഏറ്റവും കൂടുതൽ സീറ്റുകളിലേക്കുള്ള പോളിംഗാണ് നാളെ നടക്കുന്നത്. ബി.ജെ.പി ഇതിന് മുമ്പ് ഒരു സീറ്റുപോലും നേടാതിരുന്ന മേഖലയാണിത്.
ലോകസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ വലിയ ലീഡ് നില ഇത്തവണ സീറ്റുകളായി മാറുമെന്നാണ് സംസ്ഥാന ബി.ജെ.പി ഘടകം അവകാശപ്പെടുന്നത്. തൃണമൂലിന്റെ ശക്തി കേന്ദ്രങ്ങളെന്ന് വിളിക്കപ്പെടുന്ന 22 സ്ഥലങ്ങൾ മമതാ ബാനർജിക്ക് നിർണ്ണായകമാണ്.
അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിൽ ബി.ജെ.പിയ്‌ക്കായി അമിത് ഷായും നദ്ദയും വലിയ പ്രചാരണങ്ങളാണ് നടത്തിയത്. കൊൽക്കത്ത കേന്ദ്രീകരിച്ചും നേതാക്കൾ പ്രചാരണം നടത്തി. ഇതിനിടെ മമതയുടെ ധർണയും രാഹുൽ ഗാന്ധി ആദ്യമായി പ്രചാരണത്തിനിറങ്ങിയതും തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിപ്പിച്ചു.
ബി.ജെ.പിയുടെ താര പ്രചാരകനായ മിഥുൻ ചക്രബൊർത്തിയുടെ റോഡ് ഷോകൾ വൻതരംഗമാണ് സൃഷ്ടിച്ചത്. വികസനത്തിനായി നരേന്ദ്രമോദി നയിക്കുന്ന കേന്ദ്ര സർക്കാറിനെ പിന്തുണയ്‌ക്കുന്ന ഭരണം വേണമെന്നതിലാണ് മിഥുൻ ചക്രബൊർത്തി മുൻഗണന നൽകുന്നത്.
Comments