കൊച്ചി: സംസ്ഥാന സർക്കാരിനെതിരായ ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളിധരൻ. ഇരവാദം ഉയർന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം കോടതി തടഞ്ഞു. പിണറായി ഇനിയെങ്കിലും പാഠം പഠിക്കണമെന്നും മുരളീധരൻ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചുവെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളും അന്വേഷണവും റദ്ദാക്കിയതിന് പിന്നാലെ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കേന്ദ്ര സർക്കാരിന്റെ അന്വേഷണം ശരിയാണെന്ന് തെളിഞ്ഞുവെന്ന് മുരളീധരൻ പറഞ്ഞു. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ രാഷ്ട്രീയക്കാർക്കുള്ള തിരിച്ചടിയാണ് ഹൈക്കോടതിയുടെ ഇടപെടൽ. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന സിപിഎം സർക്കാർ നിലപാട് മാറ്റണം. രാജ്യദ്രോഹികൾക്കും കള്ളക്കടത്ത് നടത്തുന്നവർക്കും ഉള്ള തിരിച്ചടിയാണിത്. രാജ്യവിരുദ്ധ ശക്തികൾക്ക് പിന്തുണ നൽകാൻ ഏത് സർക്കാർ ശ്രമിച്ചാലും അത് വിലപോവില്ലെന്ന് മുരളിധരൻ വ്യക്തമാക്കി.
സ്വർണക്കള്ളക്കടത്തിന്റെ പേരിലാണെങ്കിലും കൊറോണ പ്രോട്ടോക്കോൾ ലംഘനത്തിന്റെ പേരിലാണെങ്കിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ ഇനിയെങ്കിലും സർക്കാർ അവസാനിപ്പിക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. ടെസ്റ്റ് നടത്തിയ ശേഷം തിരിച്ചു പോകുന്ന ആളുടെ കൂടെ പോസിറ്റീവായ ആളും കയറി പോകുന്നത് ആരോഗ്യമന്ത്രി അറിഞ്ഞിട്ടാണെങ്കിൽ മന്ത്രിയ്ക്ക് ആ സ്ഥാനത്ത് ഇരിക്കാൻ അർഹത ഇല്ലെന്നാണ് അർത്ഥമെന്നും മന്ത്രി പ്രതികരിച്ചു.
ആരോഗ്യ മന്ത്രി സംസാരിക്കുന്നത് വസ്തുതാപരമായല്ല. കൊവിഡിയറ്റ് പരാമർശത്തിൽ ഉറച്ച് നിൽക്കുന്നു. നിരന്തരമായി പ്രോട്ടോകോൾ ലംഘിക്കുന്നവരെ മറ്റെന്ത് വിളിക്കണമെന്നും മുരളീധരൻ ചോദിച്ചു.
Comments