ന്യൂഡൽഹി : രാജ്യത്ത് കൊറോണ വ്യാപനം നിയന്ത്രിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ. കേന്ദ്ര സർക്കാരും ഇതിനായി നിരന്തരം പ്രവർത്തിക്കുന്നുണ്ട്. ഇത്തരം പ്രയത്നങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബംഗാളിലെ തെരഞ്ഞടുപ്പ് പ്രചാരണത്തിന് ശേഷം മടങ്ങിയെത്തിയ പ്രധാനമന്ത്രി രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. കൊറോണ വ്യാപനം നിയന്ത്രിക്കാനായി അദ്ദേഹം പ്രതിദിനം 18-19 മണിക്കൂർ വരെ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ രാഷ്ട്രീയം കലർത്താൻ ശ്രമിച്ചതിൽ അതിയായ വിഷമമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കൊറോണ മഹാമാരിയ്ക്കിടെ രാഷ്ട്രീയം കളിക്കാൻ ശ്രമിക്കരുത്. ഒരു തരത്തിലുള്ള വിവേചനങ്ങളുമില്ലാതെയാണ് കേന്ദ്ര സർക്കാർ മഹാമാരിയ്ക്കെതിരെ പോരാടാൻ ജനങ്ങളെ സഹായിക്കുന്നത്. ചില പ്രമുഖ വ്യക്തികളും രാഷ്ട്രീയ പാർട്ടികളും ഇതിനെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിച്ചത് വിഷമമുണ്ടാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ കൊറോണ വ്യാപനം ഏറ്റവുമധികമുള്ള സംസ്ഥാനങ്ങളുമായി ചർച്ച നടത്തിയ ശേഷം ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് മെഡിക്കൽ ഓക്സിജൻ എത്തിച്ച് നൽകും. എല്ലാ സംസ്ഥാനങ്ങൾക്കും ഓക്സിജൻ വിതരണം ചെയ്യാനുള്ള ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾക്കായി ഗ്രീൻ കോറിഡോർ നിർമ്മിക്കാൻ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Comments