കരുത്തർ ഏറ്റുമുട്ടിയ മത്സരത്തിൽ ഹെെദരാബാദിനെ പിടിച്ചുകെട്ടി രാജസ്ഥാൻ റോയൽസ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആതിഥേയർ നിശ്ചിത ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് എടുത്തത്. ട്രാവിസ് ഹെഡിന്റെയും നിതീഷ് കുമാർ റെഡ്ഡിയുടെയും ബാറ്റിംഗ് വെടിക്കെട്ടാണ് ഹെെദരാബാദിന് മികച്ച സ്കോർ സമ്മാനിച്ചത്.
ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും ചേർന്ന് പതിഞ്ഞ തുടക്കമാണ് എസ്ആർഎച്ചിന് നൽകിയത്. സ്കോർ ബോർഡിൽ 25 റൺസുള്ളപ്പോൾ അഭിഷേകിനെ (12) നഷ്ടമായി. ആവേശ് ഖാനാണ് വിക്കറ്റ്. ഇംപാക്ട് പ്ലേയറായി ക്രീസിലെത്തിയ അൻമോൽ പ്രീത് സിംഗും താളം കണ്ടെത്തുന്നതിന് മുമ്പ് കൂടാരം കയറി. പിന്നാലെ ക്രീസിലൊന്നിച്ച ട്രാവിസ് ഹെഡ്- നിതീഷ് കുമാർ സഖ്യമാണ് സ്കോർ ബോർഡ് ചലിപ്പിച്ചത്. ഇരുവരുടെയും കൂട്ടുകെട്ടിൽ 96 റൺസാണ് പിറന്നത്. ഹെഡിനെ പുറത്താക്കി ആവേശ് ഖാൻ ഹെെദരാബാദിനെ സമ്മർദത്തിലാഴ്‌ത്തി. എന്നാൽ ഹെന്റിച്ച് ക്ലാസനൊപ്പം ചേർന്ന് നീതീഷ് കുമാർ തകർത്തടിച്ചു. പുറത്താകാതെ ഇരുവരും ചേർന്ന് 70 റൺസാണ് ഇന്നിംഗ്സിന് സംഭാവന നൽകിയത്.
യുസ്വേന്ദ്ര ചഹലാണ് രാജസ്ഥാൻ നിരയിൽ ഏറ്റവും കൂടുതൽ തല്ലുവാങ്ങിയത്. 62 റൺസ് വഴങ്ങിയ താരം വിക്കറ്റൊന്നും സ്വന്തമാക്കിയില്ല. റോയൽസിനായി ആവേശ് ഖാൻ രണ്ടും സന്ദീപ് ശർമ്മ ഒരു വിക്കറ്റും വീഴ്‌ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് മികച്ച തുടക്കമല്ല ലഭിച്ചത്. ആദ്യ ഓവറിൽ തന്നെ രണ്ട് സൂപ്പർ താരങ്ങളെ ടീമിന് നഷ്ടമായി. ജോസ് ബട്ലറും നായകൻ സഞ്ജു ഡക്കായി. ഭുവനേശ്വർ കുമാറിനാണ് ഇരുവരുടെയും വിക്കറ്റ്. 5 ഓവർ പിന്നിടുമ്പോൾ -രണ്ടുവിക്കറ്റ് നഷ്ടത്തിൽ 44 റൺസ് എന്ന നിലയിലാണ് രാജസ്ഥാൻ