ചെന്നൈ : ഐ.പി.എല്ലിൽ ആറുവിക്കറ്റിന് ഡൽഹി നേടിയ ജയത്തിൽ മുംബൈ നൽകിയത് നിർണ്ണായക നിമിഷത്തെ നോ ബോളുകൾ. അവസാന ഓവറുകളിൽ ശക്തമായ സമ്മർദ്ദത്തിലൂടെ എതിരാളികളെ കുരുക്കുന്ന മുംബൈയുടെ ബൗളിംഗ് മാജിക് ഇന്നലെ പ്രകടമായില്ല. ഇതോടെ മൂന്നാം ജയത്തോടെ ഋഷഭ് പന്തും ടീമും മുന്നേറി.
74ന് 2 എന്ന നിലയിൽ നിന്നും മുംബൈ ബാറ്റിംഗിൽ 86ന് 6 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഇന്ത്യൻ സീനിയർ താരം അമിത് മിശ്രയുടെ നാല് വിക്കറ്റ് നേട്ടമാണ് ഡൽഹിക്ക് കരുത്തായത്. കഴിഞ്ഞ സീസണിൽ നാലു കളികളിൽ ഏറ്റുമുട്ടിയപ്പോൾ ജയം മുംബൈയ്‌ക്കൊപ്പമായി രുന്നു. ആ ക്ഷീണം ഒരു പരിധിവരെ ഇന്നലെ തീർക്കാൻ ഡൽഹിക്കായി. ഇതുവരെ 29 മത്സരങ്ങളിൽ ഏറ്റുമുട്ടിയതിൽ 16ലും ജയം മുംബൈയ്‌ക്കൊപ്പമാണ്. 13ൽ ഡൽഹിയും വിജയം നേടി.
അവസാന ഓവറുകളിൽ ബോൾട്ടും ബൂംറയും നടത്താറുള്ള കൃത്യതയാർന്ന ബൗളിംഗി ലുണ്ടായ പാളിച്ചയാണ് ഡൽഹിക്ക് ഗുണമായത്. ബുംറ മൂന്ന് നോബോളും ഒരു വൈഡും എറിഞ്ഞത് ഡൽഹിക്ക് ഗുണമായി. സമ്മർദ്ദം കുറഞ്ഞ ഡൽഹി അവസാന ഓവർ എറിഞ്ഞ പൊള്ളാർഡിനെ ബൗണ്ടറി പായിച്ചതോടെ വിജയം അനായാസമാക്കി. വിൻഡീസ് താരം ഹെറ്റ്‌മെയറാണ് ബൗണ്ടറി നേട്ടത്തിലൂടെ വിജയത്തോടെ അടുപ്പിച്ചത്. തൊട്ടടുത്ത പന്ത് നോബോളായതിനാൽ ജയം സ്വന്തമായി.
Comments