വാഷിംഗ്ടൺ: അമേരിക്കയിലെ കറുത്തവർഗ്ഗക്കാരനായ ജോർജ്ജ് ഫ്ലോയിഡിനെ കഴുത്തിൽ മുട്ടുകാലമർത്തികൊന്ന കേസിൽ പോലീസുദ്യോഗസ്ഥൻ കുറ്റക്കാരനെന്ന് കോടതി. ഡെറിക് ചൗവിനെന്ന പോലീസുദ്യോഗസ്ഥനെയാണ് കോടതി കുറ്റക്കാരനെന്ന് പ്രഖ്യാപിച്ചത്. വിധി അമേരിക്കൻ ജനാധിപത്യത്തിനും നീതിന്യായവ്യവസ്ഥയ്ക്കും നിർണ്ണായക കാൽവെയ്പ്പാ ണെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവിച്ചു. ഫ്ലോയിഡിന്റെ കുടുംബത്തെ ഫോണിൽ വിളിച്ച് ഇപ്പോഴെങ്കിലും അൽപ്പം നീതി നൽകാനായി എന്ന് കരുതുന്നുവെന്നും ബൈഡൻ പറഞ്ഞു.
അമേരിക്കൻ ക്രിമിനൽ കുറ്റപ്രകാരം രണ്ടാം തലത്തിലുള്ള കുറ്റമാണ് പ്രതി ചെയ്തിരിക്കുന്നത്. മനുഷ്യഹത്യയെന്ന ഒരിക്കലും നടക്കാൻ പാടില്ലാത്തതുമായ പ്രവൃത്തിയാണ് ഒരു ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുമുണ്ടായതെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു. ശിക്ഷ രണ്ടു മാസത്തിനകം പ്രഖ്യാപിക്കും. ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായിട്ടാണ് കോടതിവിധിയെ നിരീക്ഷകർ കാണുന്നത്.
ഒരു കടയിൽ നിന്നും സാധനം വാങ്ങാനായി എത്തിയ ഫ്ലോയിഡ് പണം നൽകിയതുമായി ബന്ധപ്പെട്ട തർക്കത്തിലാണ് പോലീസ് ക്രൂരമായി മർദ്ദിച്ചത്. നിലത്തിട്ട് ഫ്ലോയിഡിന്റെ കഴുത്തിൽ മുട്ടുകാലമർത്തി ഞെരിച്ചതോടെ ശ്വാസം മുട്ടിയാണ് ഫ്ലോയിഡ് മരിച്ചത്. ഡെറിക് ചൗവിനെന്ന പോലീസ് ഉദ്യോഗസ്ഥനെ രണ്ടു ദിവസത്തിനകം അന്വേഷണ വിധേയമായി പുറത്താക്കിയിരുന്നു. വലിയ പ്രക്ഷോഭമാണ് ഫ്ലോയിഡിന്റെ മരണം ഉണ്ടാക്കിയത്. കറുത്തവർഗ്ഗക്കാരെ ട്രംപ് അപമാനിച്ചെന്ന പേരിലും പ്രക്ഷോഭം കൂടുതൽ കരുത്താർജ്ജിക്കുകയും ചെയ്തു.
Comments