ലക്നൗ : വികാസ് ദുബൈ ഏറ്റുമുട്ടൽ കേസിൽ ഉത്തർപ്രദേശ് പോലീസിന് ക്ലീൻ ചീറ്റ്. ജസ്റ്റിസ് ബി.എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനാണ് ക്ലീൻ ചീറ്റ് നൽകിയത്. കേസിൽ പോലീസ് കുറ്റക്കാരാണെന്ന് കാണിക്കുന്ന തെളിവുകൾ ഒന്നും ലഭിച്ചില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈയിലാണ് കൊടും കുറ്റവാളി വികാസ് ദുബൈയെയും അഞ്ച് കൂട്ടാളികളെയും ഏറ്റുമുട്ടലിൽ യുപി പോലീസ് വധിച്ചത്. സംഭവത്തിന് പിന്നാലെ വ്യാജ ഏറ്റുമുട്ടലാണ് ഉണ്ടായതെന്ന് ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് പ്രത്യേക കമ്മീഷൻ രൂപീകരിച്ച് അന്വേഷണം നടത്താൻ തീരുമാനിച്ചത്.
എട്ട് മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് യുപി പോലീസ് കുറ്റക്കാരല്ലെന്ന് വ്യക്തമായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഉടൻ സുപ്രീംകോടതിയിൽ സമർപ്പിക്കും. വ്യാജ ഏറ്റുമുട്ടലാണെന്ന് തെളിയിക്കുന്ന ദൃക്സാക്ഷി മൊഴികളോ, തെളിവുകളോ അന്വേഷണത്തിൽ ലഭിച്ചിട്ടില്ലെന്നാണ് കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നത്.
പിടികൂടാൻ എത്തിയ എട്ട് പോലീസ് ഉദ്യോഗസ്ഥരെ ദുബൈയും സംഘവും അതി ക്രൂരമായി കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയുണ്ടായ ഏറ്റുമുട്ടലിലാണ് ദുബൈയെ പോലീസ് വധിച്ചത്.
Comments