തിരുവനന്തപുരം: കേരളം ആവശ്യപ്പെട്ട കൊറോണ വാക്സിൻ ഡോസുകൾ സൗജന്യമായി നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. സംസ്ഥാനം സ്വന്തം നിലയ്ക്ക് വാക്സിൻ വാങ്ങണമെന്ന നിലപാട് കനത്ത സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കും. വാക്സിൻ കിട്ടാത്തതുമൂലം കേരളം കടുത്ത പ്രയാസത്തിലാണെന്നും വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു.
വാക്സിൻ കയറ്റുമതിയിലൂടെ ലാഭം നേടാനാണ് ശ്രമം. വാക്സിൻ ഉത്പാദനത്തിന്റെ അമ്പത് ശതമാനം കൈവശമാക്കി കയറ്റുമതി ചെയ്യാനാണ് കേന്ദ്ര സർക്കാർ നീക്കം. 50 ലക്ഷം ഡോസ് ആവശ്യപ്പെട്ടതിൽ അഞ്ചര ലക്ഷം മാത്രമാണ് ഇതുവരെ നൽകിയത്. വാക്സിൻ ക്ഷാമം രൂക്ഷമായിട്ടും കേന്ദ്രസർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. കൊറോണ പടർന്ന് പിടിക്കുമ്പോഴും കൊള്ളയ്ക്ക് അവസരം തേടുകയാണ് കേന്ദ്ര സർക്കാർ. വാക്സിൻ നയം മാറ്റം ഇതിന് തെളിവാണെന്നും വിജയരാഘവൻ പറയുന്നു.
കൊറോണ പ്രതിരോധത്തിന്റെ പൂർണ്ണ ഉത്തരവാദിത്വവും സാമ്പത്തിക ബാധ്യതയും സംസ്ഥാനങ്ങളുടെ ചുമലിൽ കയറ്റിവച്ച് കൈകഴുകാനാണ് കേന്ദ്രനീക്കം. വാക്സിൻ സൗജന്യമായി നൽകണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തെ പിന്തുണയ്ക്കാൻ തയ്യാറാകാത്ത കേന്ദ്രമന്ത്രി വി. മുരളീധരൻ കേരളത്തിന്റെ ശത്രുവാണെന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.
അതേസമയം കേരളത്തിന് 65 ലക്ഷം ഡോസ് വാക്സിനുകൾ ഇതിനോടകം കേന്ദ്രം നൽകിയതായി സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജനുവരി 16 മുതലാണ് സംസ്ഥാനത്ത് വാക്സിനേഷൻ ആരംഭിച്ചത്. ആരോഗ്യ പ്രവർത്തകർ, കൊറോണ മുന്നണി പോരാളികൾ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, 60 വയസിന് മുകളിൽ പ്രായമുളളവർ, 45 നും 59 നും ഇടയിൽ പ്രായമുള്ള മറ്റ് രോഗബാധിതർ എന്നിവർക്കാണ് വാക്സിൻ നേരത്തെ നൽകിയിരുന്നത്. ഇപ്പോൾ 45 വയസിന് മുകളിൽ പ്രായമായ എല്ലാവർക്കുമാണ് വാക്സിൻ നൽകുന്നത്. മെയ് ഒന്ന് മുതൽ 18 വയസിന് മുകളിലുളള എല്ലാവർക്കും വാക്സിൻ നൽകാമെന്ന് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.
Comments