മുംബൈ : ദേവദത്ത് പടിക്കലും വിരാട് കോഹ്‌ലിയും മിന്നുന്ന ഫോമിലേക്കുയർന്നപ്പോൾ റോയൽ ചലഞ്ചേഴ്സിന് രാജസ്ഥാനെതിരെ പത്തുവിക്കറ്റിന്റെ തകർപ്പൻ ജയം. 178 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന റോയൽ ചലഞ്ചേഴ്സ് പടിക്കലിന്റെ സെഞ്ച്വറിയുടേയും കോഹ്‌ലിയുടെ അർദ്ധ സെഞ്ച്വറിയുടേയും മികവിൽ 16.4 ഓവറിൽ ലക്ഷ്യം കണ്ടു. 47 പന്തിൽ 72 റൺസുമായി വിരാട് കോഹ്‌ലിയും 52 പന്തിൽ 101 റൺസോടെ ദേവദത്ത് പടിക്കലും പുറത്താകാതെ നിന്നു.
ഐപിഎൽ കണ്ട ഏറ്റവും മികച്ച ഇന്നിംഗ്സുകളിൽ ഒന്നിനാണ് മുംബൈ സാക്ഷ്യം വഹിച്ചത്. തുടക്കം മുതൽ പന്ത് കൃത്യമായി മിഡിൽ ചെയ്ത് തുടങ്ങിയ ദേവദത്ത് പടിക്കൽ ആക്രമണോത്സുക ബാറ്റിംഗാണ് കാഴ്‌ച്ച വച്ചത്. എണ്ണം പറഞ്ഞ ബൗണ്ടറികളുമായി ഇന്നിംഗ്സ് ആരംഭിച്ച പടിക്കൽ പിന്നീട് ആറ് പടുകൂറ്റൻ സിക്സറുകളുകളാണ് ഗ്യാലറിയിലേക്ക് പായിച്ചത്. ആദ്യ ഓവറിൽ സിക്സർ അടിച്ച് തുടക്കമിട്ട കോഹ്‌ലി പിന്നീട് പതറിയെങ്കിലും ഒടുവിൽ താളം കണ്ടെത്തുകയായിരുന്നു. ആറു ബൗണ്ടറികളുടേയും മൂന്ന് സിക്സറുകളുടേയും അകമ്പടിയോടെയാണ് കോഹ്‌ലി 72 റൺസ് നേടിയത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട രാജസ്ഥാന്റെ തുടക്കം ഒട്ടും മികച്ചതായിരുന്നില്ല. 43 റൺസിനിടെ നാല് മുൻനിര ബാറ്റ്സ്മാന്മാരാണ് കൂടാരം കയറിയത്. മദ്ധ്യനിരയിൽ തരക്കേടില്ലാത്ത പ്രകടനം കാഴ്‌ച്ച വച്ച ശിവം ദുബേയും റിയാൻ പരാഗുമാണ് രാജസ്ഥാനെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. അവസാന ഓവറുകളിൽ രാഹുൽ തെവാതിയ ആളിക്കത്തിയതോടെയാണ് രാജസ്ഥാന് മികച്ച സ്കോർ സ്വന്തമാക്കാൻ കഴിഞ്ഞത്. ശിവം ദുബെ 46 ഉം തെവാതിയ 40 ഉം റൺസ് നേടി. 25 റൺസോടെ പരാഗ് മികച്ച പിന്തുണ നൽകി. ക്യാപ്ടൻ സഞ്ജു സാംസണ് മികച്ച തുടക്കം ലഭിച്ചെങ്കിലും 21 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. ബംഗളൂരുവിനു വേണ്ടി മുഹമ്മദ് സിറാജ് 27 റൺസിന് മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി.
എല്ലാ ടീമുകളും നാല് കളികൾ വീതം കളിച്ചപ്പോൾ 8 പോയിന്റോടെ റോയൽ ചലഞ്ചേഴ്സാണ് ഒന്നാമത്. നാല് കളികളിൽ മൂന്ന് ജയത്തോടെ ചെന്നൈ സൂപ്പർ കിംഗ്സും ഡൽഹി ക്യാപിറ്റൽസും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. മുംബൈ ഇന്ത്യൻസാണ് നാലാം സ്ഥാനത്ത്.
Comments