തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ ട്രാക്കിന് മുകളിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞതിനെ തുടർന്ന് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. സ്റ്റേഷൻ നവീകരണത്തിനും പുതിയ കെട്ടിട നിർമ്മാണത്തിനുമായി കൊണ്ടുവന്ന യന്ത്രമാണ് നിയന്ത്രണം വിട്ട് ചെരിഞ്ഞ് ട്രാക്കിന് മുകളിലേക്ക് പതിച്ചത്.
ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന് സമീപം പൈലിങ് ജോലികൾ പുരോഗമിക്കുന്നതിനിടെയായിരുന്നു അപകടം. യന്ത്രം ചെരിഞ്ഞ് നേരിട്ട് റെയിൽവേ ലൈനിൽ തട്ടിയതോടെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ആ പ്ലാറ്റ്ഫോമിലേക്കുള്ള ഗതാഗതം ഉടൻ നിർത്തിവയ്‌ക്കുകയായിരുന്നു.
അപകടം നടന്ന സമയത്ത് പ്ലാറ്റ്ഫോമിൽ യാത്രക്കാരുടെ തിരക്ക് കുറവായിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ട ട്രെയിനുകൾ മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് തിരിച്ചുവിടാനാണ് സാധ്യത. മറ്റു ട്രാക്കുകളിലൂടെയുള്ള ട്രെയിൻ ഗതാഗതം സാധാരണ നിലയിൽ തുടരുന്നുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
റെയിൽവേ സ്റ്റേഷന്റെ ഇരുവശങ്ങളിലും വിപുലമായ വികസന-നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പൈലിങ് ജോലികൾ നടക്കുന്നത്. ജോലിക്കിടെ യന്ത്രത്തിന്റെ ബാലൻസ് നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ട്രാക്കിലേക്ക് മറിഞ്ഞ യന്ത്രം മാറ്റാൻ അടിയന്തര നടപടി ആരംഭിച്ചിട്ടുണ്ട്. ഹെവി റിക്കവറി ഉപകരണങ്ങൾ ഉപയോഗിച്ച് യന്ത്രം ഉയർത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. സംഭവത്തിൽ റെയിൽവേ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ചയുണ്ടായോയെന്നതും പരിശോധിക്കുന്നുണ്ട്.















