ന്യൂഡൽഹി: ഇന്ത്യയുടെ കൊറോണ പോരാട്ടത്തിന്റെ സഹായം ഉറപ്പിച്ച് രാഷ്‌ട്രത്തലവന്മാരുടെ ഫോൺ സംഭാഷണം. ഇന്ത്യക്ക് അടിയന്തിര സഹായം നൽകുന്നതുമായി ബന്ധപ്പെട്ടാണ് ജോബൈഡൻ നരേന്ദ്രമോദിയെ ഫോണിൽ ബന്ധപ്പെട്ടത്. ഇന്ത്യക്ക് എല്ലാ സഹായവും നൽകുന്നതിൽ അമേരിക്ക പ്രതിജ്ഞാ ബദ്ധമാണെന്ന് ഫോണിലൂടെ ജോ ബൈഡൻ ഉറപ്പുനൽകിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി നടന്ന ഫോൺ സംഭാഷണം വളരെ ഫലപ്രദമായിരുന്നു. രണ്ടു പേരും നിലവിലെ കൊറോണ സാഹചര്യം വിലയിരുത്തി. അമേരിക്ക നൽകിക്കൊണ്ടിരിക്കുന്ന സഹായത്തിന് നന്ദി പറഞ്ഞെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ അറിയിച്ചു.
രണ്ടു നേതാക്കളും തമ്മിലുള്ള ചർച്ചകൾ നിർണ്ണായകമായിരുന്നു. ഇരുരാജ്യങ്ങളും തോളോട്‌തോൾ ചേർന്ന് പ്രവർത്തനം തുടരും. ഇരുരാജ്യത്തേയും പൗരന്മാരേയും സമൂഹങ്ങളേയും സംരക്ഷിക്കുന്നതിലുള്ള ജനാധിപത്യപരമായ കടമ നിർവ്വഹിക്കും. നേതാക്കൾ പരസ്പരം കൊറോണ പ്രതിരോധ പ്രവർത്തനത്തിന് ഉറപ്പു നൽകിയെന്നും വൈറ്റ്ഹൗസും വ്യക്തമാക്കി.
രണ്ടു ദിവസമായി അമേരിക്ക ഇന്ത്യയ്‌ക്കുള്ള സഹായങ്ങളുടെ വിവിധഘട്ടങ്ങൾ തീരുമാനിച്ചിരുന്നു. ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാഹാരിസും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കാര്യങ്ങൾ തീരുമാനിക്കപ്പെട്ടത്. ഇതിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് അമേരിക്കയുടെ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവനുമായി നിർണ്ണായക സംഭാഷണം നടത്തിയത്. ഇതോടെയാണ് അടിയന്തിര സഹായത്തിനുള്ള സംവിധാനം അമേരിക്ക ഉറപ്പുവരുത്തിയത്. തുടർന്ന് ആരോഗ്യ പ്രവർത്തകർക്കുള്ള സുരക്ഷാ ഉപകരണങ്ങളെത്തിക്കാൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പെന്റഗണിന് നിർദ്ദേശവും നൽകി.
Comments