ന്യൂഡൽഹി: കൊറോണ വ്യാപനം രൂക്ഷമായിരിക്കെ ഡൽഹിയിൽ സൗജന്യ റേഷൻ പ്രഖ്യാപിച്ച് കെജ് രിവാൾ സർക്കാർ. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും രണ്ട് മാസത്തേക്ക് സൗജന്യ റേഷൻ നൽകാനാണ് തീരുമാനം. കൊറോണ പ്രതിരോധത്തിൽ പൂർണമായി പരാജയപ്പെട്ട സംസ്ഥാന സർക്കാർ ഈ വീഴ്ച മറയ്ക്കാനുളള തന്ത്രമായിട്ടാണ് സൗജന്യറേഷൻ പ്രഖ്യാപിച്ചത്.
കൊറോണക്കാലത്ത് വിതരണം ചെയ്ത കിറ്റിന്റെ ബലത്തിലാണ് കേരളത്തിൽ പിണറായി സർക്കാർ തുടർഭരണം പിടിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ ഉൾപ്പെടെ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ തന്ത്രവുമായി കെജ് രിവാൾ രംഗത്തെത്തിയത്. വാർത്താസമ്മേളനത്തിലാണ് സൗജന്യ റേഷന്റെ കാര്യം മുഖ്യമന്ത്രി അവതരിപ്പിച്ചത്. ഡൽഹിയിലെ 72 ലക്ഷത്തോളം കാർഡ് ഉടമകൾക്ക് സൗജന്യ റേഷൻ നൽകുമെന്ന് കെജ് രിവാൾ പറഞ്ഞു. എന്നാൽ ലോക്ഡൗൺ രണ്ട് മാസം തുടരുമെന്നല്ല ഇതിന്റെ അർത്ഥമെന്നും കെജ് രിവാൾ വിശദീകരിച്ചു.
സാമ്പത്തിക പ്രതിസന്ധിയിൽ പാവപ്പെട്ടവരെ സഹായിക്കുക മാത്രമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും കെജ് രിവാൾ പറഞ്ഞു. ഇതിന് പുറമേ ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് 5000 രൂപയുടെ സാമ്പത്തിക സഹായവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്ഡൗണിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് പാവങ്ങളാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കെജ് രിവാളിന്റെ പ്രഖ്യാപനം.
കൊറോണ വ്യാപനം നേരിടുന്നതിലും ഓക്സിജൻ വിതരണത്തിലുമുണ്ടായ വീഴ്ചയുടെ പേരിൽ കെജ് രിവാൾ സർക്കാരിന് ഡൽഹി ഹൈക്കോടതിയിൽ നിന്നുൾപ്പെടെ രൂക്ഷമായ വിമർശനം നേരിട്ടിരുന്നു. ഏപ്രിൽ 19 മുതൽ ഡൽഹിയിൽ ലോക്ഡൗൺ ആണ്. തിങ്കളാഴ്ച വൈകിട്ട് വരെയായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും രോഗവ്യാപനത്തിന് ശമനമില്ലാത്തതിനാൽ ഇത് ഒരാഴ്ച കൂടി നീട്ടുകയായിരുന്നു. 28 ശതമാനത്തിന് മുകളിലാണ് ഡൽഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഡൽഹിയിൽ നിലവിൽ 89592 ആക്ടീവ് കൊറോണ കേസുകളാണ് ഉളളത്.
Comments