തൃശൂർ : മഹാമാരി കേരളത്തെ വരിഞ്ഞ് മുറുക്കുമ്പോൾ പകച്ച് നിൽക്കാതെ സേവനരംഗത്ത് സജീവമായി സേവാഭാരതി.24 മണിക്കൂറും സജ്ജമായി 125 ആംബുലൻസുകൾ 754 ഹെല്പ് ഡെസ്ക്കുകൾ, ആശുപത്രി സേവനങ്ങൾക്കായി രോഗികൾക്ക് സഞ്ചരിക്കാൻ നൂറുകണക്കിന് മറ്റ് വാഹനങ്ങൾ,അവശത അനുഭവിക്കുന്നവർക്ക് ഭക്ഷ്യക്കിറ്റുകൾ,രക്തദാനം ചെയ്യാൻ കേരളത്തിൽ അങ്ങോളമിങ്ങോളം ആയിരക്കണക്കിന് പ്രവർത്തകർ തുടങ്ങി അവശ്യ സേവനങ്ങൾ ഒരു ഫോൺ കോളിനപ്പുറമെത്തിച്ച് കേരളത്തിൽ ഉടനീളം ആശ്വാസം പകരുകയാണ് സേവാഭാരതി.
14 ജില്ലകളിലായി 1045 യൂണിറ്റുകൾ കേന്ദ്രീകരിച്ചാണ് സേവാഭാരതിയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും കാൾ സെന്ററുകളും ,നഗര,ഗ്രാമ കേന്ദ്രങ്ങളിൽ ഹെൽപ് ഡെസ്കുകൾ, കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ക്യാമ്പുകൾ , ക്വാറന്റൈൻ കേന്ദ്രങ്ങൾ , കൗൺസിലിംഗ് , ടെലിമെഡിസിൻ, പ്രതിരോധ മരുന്നുകൾ, ശുചീകരണ പ്രവർത്തനങ്ങൾ, കൊറോണ മൂലം മരണപ്പെട്ടവരെ ദഹിപ്പിക്കൽ എന്നിങ്ങനെയുള്ള പ്രവർത്തങ്ങളിലാണ് സേവാഭാരതി സജീവ ശ്രദ്ധ നൽകുന്നത്.
സേവാഭാരതിയോട് അനുബന്ധിച്ച് വിദ്യാനികേതൻ സ്കൂളുകൾ , ട്രസ്റ്റ് കെട്ടിടങ്ങൾ എന്നിവ ആവശ്യമെങ്കിൽ കൊറോണ സെന്ററുകളാക്കാൻ ഇതിനോടകം തീരുമാനിച്ചിട്ടുണ്ട് . ഇത്തരം കേന്ദ്രങ്ങളിലേക്ക് ആവശ്യമായ സന്നദ്ധപ്രവർത്തകരെ തയ്യാറാക്കൽ , ഭക്ഷണം , മരുന്നുകൾ , താമസ സൗകര്യം ഒരുക്കൽ എല്ലാം സേവാഭാരതി മുൻകൈയെടുത്ത് തയ്യാറാക്കിയിട്ടുണ്ട്.
സേവാഭാരതി നടത്തി വരുന്ന പ്രവർത്തനങ്ങൾക്ക് വൻ ജന പിന്തുണയാണ് ലഭിക്കുന്നത്. കേരളത്തിൽ ഉടനീളമുള്ള ഓരോ ഹെല്പ് ഡെസ്കിലും നൂറുകണക്കിന് ആളുകളാണ് പ്രതിദിനം ബന്ധപ്പെടുന്നത്. വരും ദിവസങ്ങളിൽ പ്രവർത്തനം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സേവാഭാരതി അറിയിച്ചിട്ടുണ്ട്.
Comments