ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേന നല്‍കുന്നത് യുദ്ധഭൂമിയിലേതിന് സമാനമായ സേവനം. ഓക്‌സിജൻ കണ്ടെയ്‌നറുകളും മരുന്നുകളും മറ്റ് അടിയന്തിര സാധനങ്ങളും എത്തിക്കാൻ കൊറോണ രണ്ടാം തരംഗം രൂക്ഷമായതിന് ശേഷം ഇതുവരെ 1400 മണിക്കറുകളാണ് വ്യോമസേനാ വിമാനങ്ങൾ പറന്നത്. 21 ദിവസത്തെ കണക്കുകളാണ് പുറത്തുവിട്ടത്. 732 തവണയാണ് വ്യോമസേനാ വിമാനങ്ങൾ പറന്നത്.
ഇന്ത്യയിലും ഇന്ത്യക്ക് വെളിയിലും കൊറോണ പ്രതിരോധ ഉപകരണങ്ങളെത്തിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിവിധതരം വിമാനങ്ങളും ഹെലികോപ്റ്ററുകളുമാണ് എല്ലാ വ്യോമതാവള ങ്ങളില്‍ നിന്നും പറന്നുയരുന്നത്. കൂറ്റന്‍ ഓക്‌സിജൻ സംഭരണികള്‍ മുതല്‍ മാസ്കുകള്‍ വരെ അതിവേഗം രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളിലേയ്‌ക്ക് എത്തിക്കുക എന്ന ശ്രമകരമായ ജോലിയാണ് പകലും രാത്രിയിലും വ്യോമസേന നടത്തുന്നത്.
വ്യോമസേനയുടെ ചരക്കുവിമാനങ്ങളില്‍പെട്ട 42 എണ്ണം നിലവില്‍സേവനത്തിലുണ്ട്. ഇവയ്‌ക്കൊപ്പം സി-17, ല്യൂഷിന്‍-76, 30 സി-130ജെ, എന്‍-32 എന്നീ വിമാനങ്ങളാണ് സേവനരംഗത്തുള്ളത്. ഇന്ത്യയ്‌ക്കകത്ത് 634 തവണയായി 939 മണിക്കൂര്‍ പറന്നാണ് 403 ഓക്സിജന്‍ കണ്ടെയ്നറുകളെത്തിച്ചത്. ഇതുവഴി ആശുപത്രികളിലേക്കായി 6856 മെട്രിക് ടണ്‍ ഓക്സിജനാണ് വിതരണം ചെയ്യാൻ കഴിഞ്ഞത്. ഇവയ്‌ക്കൊപ്പം 163 മെട്രിക് ടണ്‍ മറ്റ്സാധനങ്ങളും കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി വ്യോമസേന എത്തിച്ചു.
അന്താരാഷ്‌ട്ര സഹായങ്ങള്‍ സ്വീകരിക്കാനായി 98 തവണ വ്യോമസേന ആകാശത്തേ ക്കുയര്‍ന്നു. ആകെ 480 മണിക്കൂറുകള്‍ പറന്നുകൊണ്ടാണ് വിവിധ രാജ്യങ്ങളില്‍ നിന്നും 95 ഓക്സിജന്‍ കണ്ടെയ്നറുകളെത്തിച്ചത്. ഇതേ കാലയളവില്‍ വടക്ക് കിഴക്കന്‍ അതിര്‍ത്തിയില്‍ ചൈനയ്‌ക്കെതിരെ ജാഗ്രതപുലര്‍ത്തിക്കൊണ്ട് അംബാലയിലെ വ്യോമസേനാ വ്യൂഹം നിലയുറപ്പിച്ചിരിക്കുകയാണെന്നും വ്യോമസേന അറിയിച്ചു.















