ലോകത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും മതപരം എന്നു വിശേഷിപ്പിക്കാവുന്ന എന്തെങ്കിലും വിശ്വാസങ്ങള്‍ വച്ചു പുലര്‍ത്തുന്നവരാണ്. അത് വ്യവസ്ഥാപിതമായ മതങ്ങള്‍ പ്രചരിപ്പിക്കുന്നവ ആവാം. അല്ലാത്തവയാവാം. തന്‍റേയും ലോകത്തിന്‍റേയും അസ്തിത്വത്തെ കുറിച്ചുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ് മനുഷ്യനെ മതങ്ങള്‍ പറയുന്ന ആശയങ്ങളില്‍ ഇപ്പോഴും തളച്ചിട്ടിരിയ്‌ക്കുന്നത്. വ്യക്തിക്കോ സമൂഹത്തിനൊ ദോഷം ചെയ്യാതെ വെറും വിശ്വാസത്തിന്‍റെ തലത്തില്‍ ഒതുങ്ങി നിന്നാല്‍ അവയൊന്നും അത്രയ്‌ക്ക് അപകടകാരികളല്ല. എന്നാല്‍ അജ്ഞാതമായതിനെ കുറിച്ചുള്ള വിശ്വാസവും ഭയവും മനുഷ്യന്‍റെ ഈ ലോക ജീവിതത്തെ സ്വാധീനിയ്‌ക്കാനും നിയന്ത്രിക്കാനും തുടങ്ങുമ്പോള്‍ അവ ഗൗരവമുള്ളതായി തീരുന്നു. സ്വാഭാവികമായി സ്വച്ഛന്ദമായി മുന്നോട്ട് പോകേണ്ട ജീവിതങ്ങളെ സംഘര്‍ഷ ഭരിതവും, ദുരിത പൂര്‍ണ്ണവുമായി അത് മാറ്റുന്നു.
മതം വച്ചുകെട്ടുന്ന അത്തരം നുകങ്ങള്‍ക്കു കീഴില്‍ ഞെരിഞ്ഞമരുന്ന സ്ത്രീ ജീവിതങ്ങളുടെ നിസ്സഹായതയെ, ദുരിതത്തെ, അനാഥത്വത്തെ എല്ലാം മനോഹരമായും അയത്ന ലളിതമായും ആവിഷ്ക്കരിച്ചിരിയ്‌ക്കുന്ന ചിത്രമാണ് സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി. ചിത്രത്തിലെ ചില രംഗങ്ങള്‍ പ്രേക്ഷകരുടെ മനസ്സില്‍ കുറഞ്ഞ തോതില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ സാദ്ധ്യതയുണ്ടെങ്കിലും, അവ കഥയ്‌ക്ക് മിഴിവേകുകയാണ് ചെയ്യുന്നത്. തനിയ്‌ക്ക് ചുറ്റും താന്‍ കണ്ടതും പരിചയിച്ചതുമായ കാര്യങ്ങള്‍ മാത്രമാണ് സിനിമയില്‍ ഉള്ളത് എന്ന സംവിധായകന്‍റെ വാക്കുകള്‍ കൂടി ഇതിനോട് ചേര്‍ത്ത് വായിയ്‌ക്കേണ്ടതാണ്.
തുടക്കത്തില്‍ ഉള്ള കിടപ്പറ രംഗം തന്നെ, കേവലം പുരുഷന്‍റെ സുഖത്തിനായുള്ള ഒരു സെക്സ് ടോയ് ആയി മാത്രം സ്ത്രീയെ പരിഗണിയ്‌ക്കുന്ന ദാമ്പത്യ ബന്ധങ്ങളുടെ നേര്‍ക്ക് പിടിച്ച കണ്ണാടിയാണ്. ചില സമൂഹങ്ങളിലാകട്ടെ ഇത് മതവിശ്വാസത്തിന്‍റെ മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ട പൊതുബോധമായി തന്നെ മാറിയിരിയ്‌ക്കുന്നു. “നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിയ്‌ക്കും വിധം നിങ്ങളുടെ കൃഷിയിടങ്ങളില്‍ ചെല്ലാവുന്നതാണ്” എന്ന ദൈവവാക്യത്തെ പിന്‍പറ്റുന്ന വിശ്വാസിയുടെ ഉപബോധതലത്തില്‍ പോലും സ്ത്രീ കേവലം ഒരു പ്രസവയന്ത്രം മാത്രമായി നിലനില്‍ക്കുന്നതില്‍ അത്ഭുതമില്ല.
കൃഷിയിടത്തോട് അനുവാദം വാങ്ങിയിട്ടോ സമ്മതം ചോദിച്ചിട്ടോ അല്ലല്ലോ കൃഷിക്കാരന്‍ കൃഷിചെയ്യുന്നത് ? തുടര്‍ന്ന് തെളിയുന്ന പശുവിന് കുത്തി വയ്പ്പെടുക്കുന്ന രംഗം അര്‍ത്ഥഗര്‍ഭമാണ്. സ്ത്രീ ചേലാകര്‍മ്മം എന്ന ഏറ്റവും നീചമായ മനുഷ്യാവകാശ ലംഘനം ഇന്നും നിലനില്‍ക്കുന്നതിനു കാരണം അതിന് മതപരമായി കിട്ടുന്ന സമ്മതിയാണ്. സ്ത്രീ ലൈംഗികത മതവിരുദ്ധവും ദൈവ വിരുദ്ധവുമാണെന്നത് വളരെ പ്രാകൃതമായ സങ്കല്‍പ്പമാണ്. ചിത്രത്തിലെ സാധാരണക്കാരനായ ഗൃഹനാഥന്‍ അത്തരം വിശ്വാസത്തിന് അടിമയാണ്. തിരുവനന്തപുരത്ത് തന്‍റെ സ്വന്തം ജമാഅത്തില്‍ പോലും ഇപ്പോഴും അത് നടക്കുന്നു എന്ന സംവിധായകന്‍റെ വെളിപ്പെടുത്തല്‍ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്ന് നാം അവകാശപ്പെടുന്ന പ്രബുദ്ധതയുടെയും നവോത്ഥാനത്തിന്‍റെയും നേര്‍ക്കുള്ള വലിയ ചോദ്യചിഹ്നമാണ്.
ജാതി, ലിംഗം, തൊഴില്‍, നിറം തുടങ്ങിയ എന്തിന്‍റേയും പേരിലുള്ള വിവേചനത്തിന് ഇന്ന് അടിസ്ഥാനമായി നില്‍ക്കുന്നത് ദാരിദ്ര്യമാണ്. സാമ്പത്തികമായി സ്വാതന്ത്ര്യം നേടിയ ഒരു വ്യക്തിയ്‌ക്ക്, സ്ത്രീയോ പുരുഷനോ ആകട്ടെ, ഇന്നത്തെ ലോകം വിശാലമാണ്. മനുഷ്യനും മനുഷ്യനും തമ്മില്‍ വിവേചിയ്‌ക്കാത്തത് എന്നവകാശപ്പെടുന്ന മതം പിന്തുടരുന്ന കുടുംബം തന്നെ മരുമകളായ മരയ്‌ക്കാത്തിയുടെ അഹന്തയെ കുറിച്ചു പറഞ്ഞ് ജാതിവെറി പ്രകടിപ്പിയ്‌ക്കുമ്പോള്‍ അത് കേവലം പണം എന്ന ഒരു ലോക യാഥാര്‍ഥ്യത്തിന്‍റെ ശക്തിയെ ആണ് കാണിയ്‌ക്കുന്നത്. മരയ്‌ക്കാത്തിയാണെങ്കിലും നല്ല സാമ്പത്തിക ശേഷിയുള്ള മരുമകളെപറ്റി പച്ചയ്‌ക്ക് ജാതി പറഞ്ഞ് ആക്ഷേപിയ്‌ക്കുമോ ? രണ്ടു വട്ടം ആലോചിയ്‌ക്കും.
ആണ്‍കുട്ടിയ്‌ക്ക് ഉന്നത വിദ്യാഭ്യാസവും, പെണ്‍കുട്ടിയ്‌ക്ക് കല്യാണവും കേവല സ്വാഭാവികതയായി മാത്രം കാണുന്ന സമൂഹം തന്നെ അല്ലേ ഭാവിയില്‍ അവള്‍ നേരിടേണ്ടി വരുന്ന എല്ലാത്തരം വിവേചനത്തിനും നീതിനിഷേധത്തിനും ഉത്തരവാദി എന്ന ചോദ്യം കഥാകാരന്‍ മുന്നോട്ടു വച്ചിരിയ്‌ക്കുന്നു. സൃഷ്ടി എന്ന നിലയ്‌ക്ക് സ്രഷ്ടാവിന്‍റെ മുന്നില്‍ എല്ലാവരും തുല്യരാണ് എന്നവകാശപ്പെടുമ്പോഴും വിശ്വാസികളില്‍ പകുതിയോളം പേര്‍ക്ക് ആ സ്രഷ്ടാവിന്‍റെ ആരാധനാലയങ്ങളില്‍ പ്രവേശനം നിഷേധിയ്‌ക്കുന്നതിലെ അയുക്തി, പള്ളിയിലേക്ക് കൊടുക്കാന്‍ പലഹാരങ്ങളും പണവുമായി ഗേറ്റിനു വെളിയില്‍ കാത്തുനില്‍ക്കുന്ന ഖദീജ പ്രേക്ഷകരെ കൊണ്ട് ചിന്തിപ്പിയ്‌ക്കുന്നുണ്ട്. മൂന്നു തവണയായി വളരെ ആലോചിച്ചും ഒത്തുതീര്‍പ്പിനുള്ള സാധ്യതകള്‍ വേണ്ടത്ര ആരാഞ്ഞും മാത്രം ചെയ്യേണ്ടത് എന്ന് അവകാശപ്പെടുന്ന മുത്തലാക്ക്, എപ്പോള്‍ വേണമെങ്കിലും എടുത്തുവീശാവുന്ന തീര്‍ത്തും ഏകപക്ഷീയമായ ഒരു ആയുധമാക്കി ഉപയോഗിക്കുന്നതിനെ മതക്കോടതികളും മതപണ്ഡിതന്മാരും സാധൂകരിച്ചിട്ടുണ്ട് എന്നതാണ് വസ്തുത.
അതുകൊണ്ടു തന്നെ മുത്തലാക്ക് മുസ്ലീം സ്ത്രീകളുടെ തലയ്‌ക്കു മുകളില്‍ എന്നും തൂങ്ങിയാടുന്ന വാള്‍ ആണെന്നതാണ് സമൂഹത്തിലെ പ്രായോഗിക ജീവിതാനുഭവം. എത്ര അനീതിപരമായി അതിനെ ഉപയോഗിച്ചാലും മതഭയം ഉള്ള പുരോഹിത വര്‍ഗ്ഗത്തിന് അക്കാര്യത്തില്‍ വ്യത്യസ്തമായ ഒരു നിലപാട് എടുക്കാന്‍ കഴിയില്ല. അതുകൊണ്ട് കേവലം ഒരു ഫോണ്‍ കോളിലൂടെയോ, എസ്‌എംഎസിലൂടെയോ ഒക്കെ മുസ്ലീം സ്ത്രീയുടെ ഭാവി തീരുമാനിയ്‌ക്കപ്പെടുന്നു. യാഥാര്‍ഥ്യത്തോട് നീതി പുലര്‍ത്തിക്കൊണ്ടാണ് കഥാകാരന്‍ ഈ ഭാഗം സമൂഹ മനസ്സാക്ഷിയ്‌ക്കു മുന്നില്‍ വയ്‌ക്കുന്നത്.
മതത്തിന്‍റെ അമിത സ്വാധീനം കൊണ്ട് ഇസ്ലാമില്‍ വളര്‍ന്നു വരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളാണ് ചിത്രത്തില്‍ തുറന്നു കാട്ടപ്പെടുന്ന മറ്റൊരു യാഥാര്‍ഥ്യം. മത രാഷ്‌ട്രീയ പ്രത്യയശാസ്ത്ര വ്യത്യാസമില്ലാതെ എല്ലാവരും അപലപിയ്‌ക്കേണ്ട ഈ വിപത്തിനെ മതമില്ലാത്തവരെന്നും മതേതരരെന്നും സ്വയം വേഷമിടുന്ന ചിലര്‍ ന്യായീകരിച്ച് വെളുപ്പിക്കാന്‍ ശ്രമിയ്‌ക്കുന്ന ഉളുപ്പില്ലായ്മയെ പച്ചയായി തുറന്നു കാട്ടിയിരിയ്‌ക്കുന്നു. ലവ്ജിഹാദും, ഐസിസും ഒന്നും തെളിവില്ലാത്ത വെറും മിഥ്യാ ആരോപണങ്ങള്‍ ആണെന്നാണ് ആസ്ഥാന ബുദ്ധിജീവികളുടെ ഭാഷ്യം.
തങ്ങളുടെ റഡാറിനുള്ളില്‍ എത്തിപ്പെടുന്ന അന്യമത വിശ്വാസികളെ മതം മാറ്റിയെടുക്കുക എന്നത് എന്നും തീവ്രവാദികളുടെ അജണ്ടയിലെ ഒരു പ്രധാന ഐറ്റമാണ്. ദര്‍ഗ്ഗയില്‍ പ്രാര്‍ഥനയ്‌ക്ക് വന്ന പെണ്‍കുട്ടിയെ മതം മാറ്റി കടത്തിക്കൊണ്ടു പോയ തീവ്രവാദിയെ പറ്റി മുക്രി തന്നെ പറയുമ്പോള്‍ സമകാലീന സമൂഹത്തിന്‍റെ ഒരു നേര്‍ചിത്രമാണ് അനാവരണം ചെയ്യപ്പെടുന്നത്.
മതത്തിനും പ്രാര്‍ഥനകള്‍ക്കും പരിമിതിയുണ്ടെന്നും രോഗത്തിന് നല്ല ഡോക്ടറെ കണ്ട് ചികില്‍സിയ്‌ക്കുകയാണ് വേണ്ടതെന്നുമുള്ള കൃത്യമായ സന്ദേശവും ദര്‍ഗ്ഗയുടെ ചുമതലക്കാരനിലൂടെ തന്നെ കൊടുക്കുന്നുണ്ട്. പുരുഷ ജിഹാദികള്‍ മതയുദ്ധത്തിനും തീവ്രവാദത്തിനും ഇറങ്ങി തിരിയ്‌ക്കുമ്പോഴും പോലീസിന്‍റെയും നാട്ടുകാരുടേയും സര്‍ക്കാരിന്റെയും ഒക്കെ പീഡനത്തിന് ഇരയാവേണ്ടി വരുന്നതും വിലകൊടുക്കേണ്ടി വരുന്നതും വീട്ടിലിരിയ്‌ക്കുന്ന നിരപരാധികളായ സ്ത്രീകളാണ് എന്ന യാഥാര്‍ഥ്യവും ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഇസ്ലാമിക സമൂഹം നേരിടുന്ന പ്രത്യയശാസ്ത്രപരമായ ചില അന്ത:സംഘര്‍ഷങ്ങളും ചെറുതായി സൂചിപ്പിക്കപ്പെടുന്നുണ്ട്. ഇസ്ലാമിലെ ബഹുഭൂരിപക്ഷവും വിഗ്രഹാരാധനാ വിരോധികളാണ്. വിഗ്രഹങ്ങളുടെ കൂട്ടത്തില്‍ പ്രതീകങ്ങളും ഉള്‍പ്പെടുന്നു. എന്നാല്‍ മറ്റൊരു വിഭാഗം ഖബറുകള്‍ തുടങ്ങിയവയെ ആരാധിയ്‌ക്കുന്നു. അവയെ ചുറ്റിപ്പറ്റി ആരാധനാ കേന്ദ്രങ്ങള്‍ പടുത്തുയര്‍ത്തുന്നു. എന്നാല്‍ അതെല്ലാം ശിര്‍ക്ക് (വലിയ പാപം) ആണെന്ന ഇസ്ലാമിക പ്യൂരിറ്റന്‍ വാദത്തിന്‍റെ സൂചന ചിത്രത്തിലൂടെ പങ്ക് വയ്‌ക്കുന്നുണ്ട്. ചിത്രത്തില്‍ ആദ്യം കാണുന്നത് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുള്ള മസ്ജിദ് ആണെങ്കില്‍, പിന്നീടുള്ള ഭാഗത്ത് എല്ലാവര്‍ക്കും പ്രവേശനമുള്ള ദര്‍ഗ്ഗയാണ് വരുന്നത്.
പരലോകത്തു പോലും തങ്ങള്‍ക്ക് വിവേചനമാണല്ലോ എന്ന പരിഹാസ രൂപത്തിലുള്ള ഖദീജയുടെ ചോദ്യം കുറിയ്‌ക്കു കൊള്ളുന്ന ഒന്നാണ്. ആണുങ്ങള്‍ക്ക് കാശുണ്ടെങ്കില്‍ ഇവിടെ നാല് കെട്ടാം, പരലോകത്തെത്തിയാല്‍ ഹൂറിമാരേയും കിട്ടും. സ്ത്രീകള്‍ക്ക് പണമുണ്ടെങ്കിലും ഇവിടേയും സ്വാതന്ത്ര്യമില്ല, പരലോകത്തും ഒന്നുമില്ല ഇസ്ലാമിലെ ദൈവത്തിന്‍റെ നീതിബോധത്തെയും, പ്രബോധനങ്ങളുടെ യുക്തിയേയും ശക്തമായി കടന്നാക്രമിയ്‌ക്കുകയാണ് കഥാകാരന്‍ ഇവിടെ. തീയുടെ ഭംഗി കണ്ടിട്ട് പാഞ്ഞടുക്കുന്ന ഈയാം പാറ്റകളെ പോലെ നിറം പിടിപ്പിക്കപ്പെട്ട പ്രഭാഷണങ്ങള്‍ കേട്ട് സ്വര്‍ഗ്ഗമോഹവുമായി എടുത്തു ചാടുന്ന നിഷ്ക്കളങ്ക മനസ്സുകള്‍ക്ക് സ്വയം വിചിന്തനത്തിനുള്ള അവസരമാണ് ഒരുപക്ഷേ ഒരു മുന്‍ മുസ്ലീം കൂടിയായ സജിന്‍ ബാബു ഒരുക്കുന്നത്.
വിവാഹ മോചിതയാക്കപ്പെട്ട ഒരു മുസ്ലീം സ്ത്രീ അനുഭവിയ്‌ക്കുന്ന അനാഥത്വവും, സ്വന്തം മകനോട് ഫോണില്‍ സംസാരിയ്‌ക്കാന്‍ പോലും സാധിയ്‌ക്കാതെ വരുന്നതരം അവകാശ നിഷേധവും, നിറം മങ്ങിയ ജീവിതത്തിനു മുന്നിലെ നിസ്സംഗതയും എല്ലാമെല്ലാം തന്‍റെ അസാമാന്യമായ അഭിനയ സിദ്ധികൊണ്ട് കനി കുസൃതി എന്ന നടി പ്രേക്ഷക ഹൃദയങ്ങളില്‍ കോറിയിടുന്നു.
താന്‍ അണിയാന്‍ നിര്‍ബന്ധിതമാക്കപ്പെട്ട മതത്തിന്‍റെ മൂടുപടം വലിച്ചറിഞ്ഞ് ഒടുവില്‍ സ്വാതന്ത്ര്യത്തിലേക്ക് ഇറങ്ങിത്തിരിയ്‌ക്കുന്ന നായികയുടെ ജീവിത വഴിത്തിരിവിനെ കാറ്റത്ത് പാറിപ്പറന്നു പോകുന്ന ബുര്‍ഖയിലൂടെ മനോഹരമായി പ്രതീകവല്‍ക്കരിച്ചിരിയ്‌ക്കുന്നു. അന്യ ഗര്‍ഭപാത്രത്തില്‍ വളര്‍ന്ന ഭ്രൂണമായാലും വേണ്ടില്ല, നല്ല മസാല ചേര്‍ത്ത ഇറച്ചി കിട്ടിയാല്‍ മതി എന്നാഗ്രഹിയ്‌ക്കുന്ന സമൂഹത്തിന് അത് സന്തോഷപൂര്‍വ്വം പ്രതികാര ബുദ്ധിയോടെ വച്ചു വിളമ്പുകയാണ് ഒടുവില്‍ കഥാനായിക.
പ്രാര്‍ഥനയ്‌ക്കുള്ള ആഹ്വാനം മുഴങ്ങുമ്പോഴും ഉണര്‍ന്നെണീക്കാന്‍ കെല്‍പ്പില്ലാതെ, മതബോധത്തില്‍ നിന്ന് ഊര്‍ജ്ജം ലഭിക്കാതെ, സ്ഥലകാല ബോധമില്ലാതെ ആലസ്യത്തില്‍ മയങ്ങുന്ന പുരുഷനെയാണ് അവസാന ഷോട്ടില്‍ നാം കാണുന്നത്. അവന്‍റെ മേല്‍ അധീശത്വം സ്ഥാപിച്ച് വേണ്ടവിധം തന്‍റെ ഇംഗിതം സാധിച്ചെടുത്ത് തൃപ്തിയോടെ രംഗം വിടുന്ന നായിക ഈ ചിത്രത്തിന്‍റെ സന്ദേശം അപ്പാടെ സ്വാംശീകരിച്ചിരിയ്‌ക്കുന്നു.
Comments