ന്യൂഡൽഹി; രാജ്യത്ത് കൊറോണ മുക്തരായവർക്ക് വാക്സിനേഷൻ രോഗമുക്തി നേടി മൂന്ന് മാസങ്ങൾക്ക് ശേഷം മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം വൈറസ് ബാധിച്ചവർക്കും മൂന്ന് മാസങ്ങൾക്ക് ശേഷം രണ്ടാമത്തെ ഡോസ് നൽകിയാൽ മതിയെന്നാണ് നിർദ്ദേശം. മുലയൂട്ടുന്ന അമ്മമാർക്കെല്ലാം വാക്സിനേഷൻ നൽകാമെന്നും പുതിയ നിർദ്ദേശത്തിൽ പറയുന്നു.
കൊറോണ വാക്സിൻ അഡ്മിനിസ്ട്രേഷനായുളള വിദഗ്ധ സമിതിയുടെ ശുപാർശകൾ പരിഗണിച്ചാണ് തീരുമാനങ്ങൾ. രാജ്യത്തെ സ്ഥിതിയും ആഗോളതലത്തിലെ ശാസ്ത്രീയ തെളിവുകളും അനുഭവങ്ങളും വിലയിരുത്തിയാണ് നിർദ്ദേശങ്ങളെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നൽകിക്കഴിഞ്ഞു.
പ്ലാസ്മ ചികിത്സയ്ക്ക് വിധേയരായ രോഗ ബാധിതർ സുഖം പ്രാപിച്ച് ആശുപത്രി വിട്ട തീയതി മുതൽ 3 മാസത്തിന് ശേഷം പ്രതിരോധ കുത്തിവയ്പ്പ് എടുത്താൽ മതിയാകും. പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ച് 14 ദിവസത്തിനുശേഷവും, കോവിഡ് 19 ബാധിച്ചയാളാണെങ്കിൽ ആർടി-പിസിആർ പരിശോധന നെഗറ്റീവ് ആയ ശേഷവും, ഒരു വ്യക്തിക്ക് രക്തം ദാനം ചെയ്യാവുന്നതാണ്.
പ്രതിരോധ കുത്തിവയ്പ്പിന് മുമ്പ് ദ്രുത ആന്റിജൻ പരിശോധന (ആർഎടി) യിലൂടെ വാക്സിൻ സ്വീകർത്താക്കളെ സ്ക്രീനിംഗ് നടത്തേണ്ട ആവശ്യമില്ലെന്നും മാർഗനിർദ്ദേശങ്ങളിൽ പറയുന്നു.
Comments