മുംബൈ: കൊറോണയുടെ രണ്ടാം തരംഗത്തിനിടയിലും കരുത്ത് കാട്ടി രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ ഹീറോ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ കൊറോണയെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ച മെയ് മാസത്തിൽ 1,83,044 ഇരുചക്രവാഹനങ്ങളാണ് കമ്പനി നിരത്തിലിറക്കിയത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മികച്ച വളർച്ചയാണ് ഈവർഷം. 2020 മെയ് മാസത്തിൽ 112,682 യൂണിറ്റുകൾ വിറ്റപ്പോൾ ഈവർഷം അത് 1,83,044 ആയി ഉയർന്നു. എന്നാൽ ഏപ്രിൽ മാസത്തെ അപേക്ഷിച്ച് വിൽപ്പനയിൽ വലിയ ഇടിവ് തന്നെയാണ് കമ്പനിക്കുണ്ടായിരിക്കുന്നത്. 50.83 ശതമാനം ഇടിവാണ് സംഭവിച്ചത്. 372,285 യൂണിറ്റുകളാണ് ഏപ്രിൽ മാസത്തിൽ കമ്പനി വിറ്റഴിച്ചത്.
2021 മെയ് മാസത്തില്‍ വിറ്റ 1,83,044 ഇരുചക്രവാഹനങ്ങളില്‍ 1,78,706 യൂണിറ്റുകള്‍ മോട്ടോര്‍ സൈക്കിളുകളും 4,338 യൂണിറ്റ് സ്‌കൂട്ടറുകളുമാണ്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ 1,06,038 മോട്ടോര്‍സൈക്കിളുകളും 6,644 സ്‌കൂട്ടറുകളും കമ്പനി വിറ്റിരുന്നു. 2021 മെയ് മാസത്തില്‍ സ്‌പ്ലെന്‍ഡര്‍, HF ഡീലക്‌സ്, പാഷന്‍ തുടങ്ങിയവ ബൈക്കുകളും പ്ലെഷര്‍, മാസ്‌ട്രോ, ഡെസ്റ്റിനി തുടങ്ങിയ സ്കൂട്ടറുകളും മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും കമ്പനി അറിയിച്ചു.















