ന്യൂഡൽഹി: ആഗോളതലത്തിലെ വാക്സിൻ നിർമ്മാണത്തിലും വിതരണത്തിലും ഇന്ത്യയും അമേരിക്കയും സംയുക്തമായി മുന്നിട്ടിറങ്ങുന്നു. ക്വാഡ് സഖ്യത്തിന്റെ കൂട്ടായ്മയിലാണ് സ്ഥിര സംവിധാനം ഒരുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാഹാരിസും നടത്തിയ ടെലഫോൺ സംഭാഷണത്തിലൂടെയാണ് തീരുമാനം എടുത്തത്.
അമേരിക്ക വാക്സിൻ വിതരണത്തിന്റെ കാര്യത്തിൽ സ്വീകരിച്ചിട്ടുള്ള നയം കമലാഹാരിസ് വ്യക്തമാക്കി. ഒപ്പം ഏഷ്യൻ മേഖലയിലടക്കം ഇന്ത്യയുടെ ശക്തമായ പങ്കാളിത്തം വേണമെന്ന അഭ്യർത്ഥനയും കമല നടത്തി. നിലവിൽ ഇന്ത്യ കൊറോണയോട് പൊരുതുന്ന രീതികളെ അഭിനന്ദിച്ച കമല ക്വാഡ്സഖ്യത്തിന്റെ നേതൃത്വത്തിൽ മേഖലയിലേയും പസഫിക് മേഖലയിലേയും എന്ത് അടിയന്തിര സാഹചര്യവും പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.
അമേരിക്കയുടെ ഭാഗത്തുനിന്നും ഇന്ത്യക്ക് അടിയന്തിരമായി ലഭിച്ചുകൊണ്ടിരിക്കുന്ന സഹായങ്ങൾക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. അമേരിക്കയിലെ വ്യാപാരസമൂഹവും ഇന്ത്യൻ വംശജരും കൈകോർത്ത് നടത്തുന്ന സഹായസമാഹരണങ്ങളേയും നരേന്ദ്രമോദി അഭിനന്ദിച്ചു.
ആരോഗ്യമേഖലയിലെ എല്ലാ അവശ്യവസ്തുക്കളും ഏതു രാജ്യത്തിനും ലഭ്യമാക്കണം. അടിയന്തിര സഹായങ്ങളെല്ലാം ക്വാഡ് സഖ്യത്തിന്റെ കൂട്ടായ്മയിലൂടെ നിർവ്വഹിക്കപ്പെട ണമെന്നതിൽ ഇരുനേതാക്കളും സമാന അഭിപ്രായം പങ്കുവെച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.
Comments