‘പരിസ്ഥിതി പുനഃസ്ഥാപനം’എന്ന സന്ദേശവുമായി ലോകം ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം ആഘോഷിക്കുകയാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ മരങ്ങളും വനപ്രദേശങ്ങളും മണ്ണും പുഴയുമെല്ലാം സംരക്ഷിച്ച് നിലനിര്‍ത്താനുള്ള ആസൂത്രണവും ബോധവല്‍ക്കരണവും ഓരോരുത്തരിലും എത്തിക്കുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ലോകമാകമാനം പലതരത്തിലുള്ള പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്നു. തെറ്റായതും അശാസ്ത്രീയമായതുമായ മനുഷ്യന്റെ ഇടപെടല്‍ പരിസ്ഥിതിക്കി കോട്ടം വരുത്തിയിരിക്കുന്നു. പ്രകൃതിയെ സംരക്ഷിക്കുക എന്ന ബോധവും ധാര്‍മ്മികതയും ഓരോരുത്തരിലും എത്തിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പലതരത്തില്‍ നടത്തിവരുന്നു. അത്തരത്തിലുളള ഒന്നാണ് പരിസ്ഥിതി ദിനത്തില്‍ പുറത്തിറങ്ങുന്ന ശ്രീദേവ് കപൂര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഫോര്‍ ദി വാട്ടര്‍ എന്ന ഹ്രസ്വ ചിത്രം.
ഈ പരിസ്ഥിതി ദിനത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന സിനിമകളിൽ ഒന്നായിരിക്കും ഇത്. മരണപ്പെട്ട അമ്മയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാന്‍ ഭാരതപ്പുഴയുടെ തീരത്തെത്തിയ യുവാവിന് കാണാന്‍ കഴിഞ്ഞത് വറ്റി വരണ്ടുണങ്ങിയ മണ്ണാണ്. നിമഞ്ജനം ചെയ്യാനുള്ള വെള്ളമില്ലാത്തിടത്ത് യുവാവ് ഒരു കുഴികുത്തി ഉറവ കണ്ടെത്തുന്നു. ഉറവയ്‌ക്കു വേണ്ടി പരസ്പരം കലഹിക്കുന്ന കുറെ മനുഷ്യര്‍, ഒടുവിൽ നിമഞ്ജനം ചെയ്യാതെ അമ്മയുടെ മോക്ഷം സാധ്യമായി എന്ന് ആശ്വസിച്ചു മടങ്ങുന്നു. ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം. വരും കാലങ്ങളില്‍ ലോകം നേരിട്ടേക്കാവുന്ന അവസ്ഥയെ ഓര്‍മപ്പെടുത്തുന്ന രംഗങ്ങളിലൂടെ ചിത്രം ശ്രദ്ധേയമാകുന്നു.
ഷമീര്‍ പൊന്നാനി റബിത രാജ് മാസ്റ്റഅമല്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. സി രാജേന്ദ്രനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സുമേഷ് ഒടുമ്പ്ര ക്യാമറയും മിഥുന്‍ മലയാളം സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. 2007 ല്‍ പുഴയെ കുറിച്ച് ‘പുഴയുടെ സ്വപ്‌നം എന്ന ഹ്രസ്വ ചിത്രവും ശ്രീദേവ് കപൂര്‍ സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ ലൗ എഫ് എം എന്ന ഒരു സിനിമയും ചെയ്തിട്ടുണ്ട്. മലബാര്‍ ലഹളയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ജഗളയാണ് വരാനിരിക്കുന്ന അടുത്ത സിനിമ. സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കന്‍ ശ്രമിക്കുന്ന സംവിധായകനാണ് ശ്രീദേവ് കപൂര്‍.
Comments