കൊച്ചി : രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അടിയന്തിരാവസ്ഥ വിരുദ്ധ പോരാട്ടത്തിന്റെ കഥ പറയുന്ന 21 മന്ത്സ് ഓഫ് ഹെൽ എന്ന ഡോക്യു ഫിക്ഷൻ ജൂൺ പത്തിന് ഓടിടി പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്യുന്നു.ലൈം ലൈറ്റ് മീഡിയ എന്ന ഓടിടി പ്ലാറ്റ്ഫോമിലാണ് ഡോക്യു ഫിക്ഷൻ റിലീസ് ചെയ്യുന്നത്. അടിയന്തിരാവസ്ഥക്കെതിരെ സത്യഗ്രഹ സമരം നയിച്ച ആർ.എസ്.എസ് പ്രവർത്തകർ നേരിട്ട ക്രൂരതയും അവരനുഭവിച്ച ത്യാഗവും വരച്ചു കാട്ടുന്നതാണ് 21 മന്ത്സ് ഓഫ് ഹെൽ.
എറൈസ് മീഡിയ നെറ്റ്വർക്കിന്റെ ബാനറിൽ യദു വിജയകൃഷ്ണൻ പരമേശ്വരനാണ് ഡോക്യു ഫിക്ഷന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഡോക്യുമെന്ററിക്ക് സെൻസർ ബോർഡ് ആദ്യം അനുമതി നിഷേധിച്ചത് വിവാദമായിരുന്നു . അടിയന്തരാവസ്ഥയിൽ നടന്ന പീഡനമുറകൾ ഡോക്യുമെന്ററിയിൽ ചിത്രീകരിച്ചിരുന്നു. എന്നാൽ ഇതിനു തെളിവില്ലെന്നായിരുന്നു സെൻസർ ബോർഡിന്റെ നിലപാട് .പ്രശ്നമുള്ള ഭാഗം കട്ട് ചെയ്യാനുണ്ടെങ്കിൽ അത് പറയാൻ സംവിധായകനായ യദു വിജയകൃഷ്ണൻ അഭ്യർത്ഥിച്ചെങ്കിലും സെൻസർ ബോർഡ് സമ്മതിച്ചില്ല . തുടർന്ന് റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചതിനു ശേഷമാണ് ഡോക്യുമെന്ററിക്ക് അനുമതി ലഭിച്ചത്.
1975 ജൂൺ 25 ന് ഇന്ദിരാഗാന്ധി സർക്കാർ ആയിരുന്നു രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ആർ.എസ്.എസ്, ജനസംഘം , ജനതാപാർട്ടി പ്രവർത്തകർ നടത്തിയ ധീരോദാത്തമായ പോരാട്ടമാണ് ജനാധിപത്യം പുനസ്ഥാപിക്കാൻ പിൽക്കാലത്ത് കാരണമായത്. അന്ന് കേരളത്തിൽ കെ.കരുണാകരന്റെ നേതൃത്വത്തിൽ നടന്ന കിരാതവാഴ്ച്ചയിൽ സത്യഗ്രഗം അനുഷ്ഠിച്ച നിരവധി സ്വയംസേവകർ മൃതപ്രായമായ അവസ്ഥയിലെത്തിയിരുന്നു.
Comments