ശ്രീനഗർ: 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കൊറോണ പ്രതിരോധ വാക്സിൻ നൽകിയ രാജ്യത്തെ ആദ്യ പ്രദേശമായി ജമ്മുകശ്മീരിലെ ഒരു ഗ്രാമം. ജമ്മു കശ്മീരിലെ ബന്ദിപുര ജില്ലയിലെ വെയാൻ ഗ്രാമമാണ് വാക്സിനേഷനിൽ ലോകത്തിന് തന്നെ മാതൃകയാകുന്നത്. അർഹതയുള്ള അവസാന വ്യക്തിയ്ക്കും വാക്സിൻ നൽകുന്നത് വരെ വിശ്രമമില്ലാതെയുള്ള പ്രവർത്തനമാണ് നടത്തിയതെന്ന് അധികൃതർ പറയുന്നു.
ഏറെ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ നിന്നു വരെ 20 കിലോമീറ്ററോളം കാൽനടയായി യാത്ര ചെയ്ത് വാക്സിനെടുത്തവരും പ്രദേശത്തുണ്ടെന്ന് ലെഫ്റ്റനെന്റ് ഗവർണറുടെ ഓഫീസ് വ്യക്തമാക്കി. വാക്സിനെടുക്കുന്നതിലുള്ള തങ്ങളുടെ ബോധവത്കരണം ഫലം ചെയ്തതിന്റെ സൂചനയാണിത്. എല്ലാവർക്കും വാക്സിൻ നൽകാനായതിൽ അഭിമാനിക്കുന്നുവെന്ന് ഗവർണർ മനോജ് സിൻഹ അറിയിച്ചു.
ഇന്റർനെറ്റും റേഞ്ചും ഇല്ലാത്ത അപകട മേഖലകളിലെ ഗ്രാമങ്ങളിൽ വളരെ ബുദ്ധിമുട്ടിയാണ് വാക്സിനേഷൻ നടത്തിയതെന്ന് ബന്ദിപുര ചീഫ് മെഡിക്കൽഓഫീസർ ഡോ. ബഷീർ പറഞ്ഞു. ആരോഗ്യപ്രവർത്തകരുടെ നിസ്വാർത്ഥ പ്രവർത്തനത്തിന് ജനങ്ങളും സഹകരിച്ചതിനാലാണ് രാജ്യത്തിന് തന്നെ മാതൃകയാകാനായത്. പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള അർഹതയുള്ള 362 പേർക്കാണ് ഇതുവരെ വാക്സിൻ നൽകിയതെന്നും അദ്ദേഹം അറിയിച്ചു.
Comments