ബ്രസീലിയ: ആറാം മത്സരത്തിലും തുടർച്ചയായ ജയത്തോടെ ബ്രസീൽ .ലാറ്റിനമേരിക്കൻ കരുത്തർ തങ്ങളെന്ന് തെളിയിക്കുന്ന പ്രകടനമാണ് പരാഗ്വയ്‌ക്കെതിരെ മഞ്ഞപ്പട നടത്തിയത്. നെയ്മറുടെ ഗോളടക്കം എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്രസീൽ ജയം നേടിയത്. എവേ മത്സരത്തിൽ നീല ജഴ്സിയിലാണ് ബ്രസീൽ ഇറങ്ങിയത്.
കളിയുടെ ആദ്യ നിമിഷത്തിൽ തന്നെ നെയ്മർ ടീമിനെ മുന്നിലെത്തിച്ചു. നാലാം മിനിറ്റിലാണ് ബോക്‌സിനുള്ളിൽ നിന്നും ഷോട്ടുപായിച്ചത്. തുടർന്ന് പ്രതിരോധം ശക്തമാക്കി കളിച്ച പരാഗ്വേ ഗോൾ വഴങ്ങിയില്ല. എന്നാൽ അവസാന നിമിഷത്തെ ഇഞ്ച്വറി ടൈമിൽ ലൂക്കാസ് പാക്വേറ്റ ബ്രസീലിനായി രണ്ടാം ഗോളും നേടി.
ഗ്രൂപ്പിൽ ആകെ 18 മത്സരങ്ങളാണുള്ളത്. നിലവിൽ 8 മത്സരങ്ങളാണ് പൂർത്തിയായത്. നിലവിൽ 10 ടീമുകൾ മാറ്റുരയ്‌ക്കുന്ന ലാറ്റിനമേരിക്കൻ നിരയിൽ ബ്രസീലാണ് മുന്നിൽ. ആറുമത്സരവും മഞ്ഞപ്പട ജയിച്ചു. അർജ്ജന്റീന മൂന്ന് മത്സരം ജയിക്കുകയും മൂന്നെണ്ണത്തിൽ സമനിലയും നേടി രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്ത് ഇക്വഡോറും നാലാം സ്ഥാനത്ത് ഉറുഗ്വയുമാണ്.















