പാലക്കാട്: അയിലൂർ ഗവ. യു.പി. സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മർദിച്ചതായി പരാതി. സംഭവത്തിൽ പരിക്കേറ്റ വിദ്യാർഥി സിദ്ധാർഥ് നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തിൽ നെന്മാറ പൊലീസ് അന്വേഷണം ആരംഭിച്ചു.
ജൂൺ 29-ന് ഉച്ചയ്‌ക്ക് സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ വാക്കുതർക്കവും തുടർന്നുണ്ടായ സംഘർഷവുമാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ സിദ്ധാർഥിനെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തിയ അധ്യാപകൻ മുഖത്തടിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ വിദ്യാർഥിയുടെ ഇടത് കണ്ണിന് താഴെ പരിക്കേറ്റതായും ആശുപത്രിയിൽ ചികിത്സ തേടിയതായും ബന്ധുക്കൾ പറഞ്ഞു.
ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നെന്മാറ പൊലീസ് വിദ്യാർഥിയുടെയും ആരോപണവിധേയനായ അധ്യാപകനുടെയും മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വിദ്യാർഥിയുടെ അമ്മ നീരജ സ്കൂളിലെ പി.ടി.എ. വൈസ് പ്രസിഡൻറാണ്. സ്കൂളിലെ പി.ടി.എ. ഫണ്ടുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയതിലുള്ള വിരോധമാണ് മകനെ മർദിക്കാൻ കാരണമായതെന്നാണ് നീരജ ആരോപിക്കുന്നത്. വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് സമഗ്ര അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം, ആരോപണങ്ങൾ അധ്യാപകൻ എം. ഉദയൻ നിഷേധിച്ചു. വിദ്യാർഥിയെ മർദിച്ചിട്ടില്ലെന്നും വിദ്യാർഥികൾ തമ്മിലുണ്ടായ അടിപിടിയിലാണ് കുട്ടിക്ക് പരിക്കേറ്റതെന്നും അദ്ദേഹം പ്രതികരിച്ചു. സ്കൂൾ വാർഷികവുമായി ബന്ധപ്പെട്ട നോട്ടീസിൽ പേര് ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വ്യക്തിവൈരാഗ്യത്തിന്റെ ഭാഗമായാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും അധ്യാപകൻ പറഞ്ഞു.
എം. ഉദയനാണ് നിലവിൽ സ്കൂളിന്റെ പ്രധാനാധ്യാപകന്റെ താൽക്കാലിക ചുമതല വഹിക്കുന്നത്. ഇടതുപക്ഷ അധ്യാപക സംഘടനയുടെ നേതാവാണിയാൾ. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. അന്വേഷണ റിപ്പോർട്ടിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെ തുടർനടപടികളുടെയും അടിസ്ഥാനത്തിലായിരിക്കും വിഷയത്തിൽ കൂടുതൽ വ്യക്തത വരിക















