മുംബൈ: മഹാരാഷ്‌ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത് കോൺഗ്രസിലും എൻസിപിയിലും ചർച്ചയാകുന്നു. മഹാരാഷ്‌ട്രയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളിലും വിഷയങ്ങളിലും കേന്ദ്രസഹായം തേടിയാണ് മുഖ്യമന്ത്രി ഉൾപ്പെടെുള്ള മഹാരാഷ്‌ട്രാ പ്രതിനിധിസംഘം പ്രധാനമന്ത്രിയെ സന്ദർശിച്ചത്. സന്ദർശനത്തിന്റെ ഭാഗമായി ചർച്ച പൂർത്തിയാക്കിയ ശേഷമാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നരേന്ദ്ര മോദിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയത്.
ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ, കോൺഗ്രസ് നേതാവും മന്ത്രിയുമായ അശോക് ചവാൻ എന്നിവർക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ച നടന്നത്. ഔദ്യോഗിക കൂടിക്കാഴ്ചയ്‌ക്ക് ശേഷം സംഘത്തിലെ മറ്റുള്ളവരെ ഒഴിവാക്കി മോദിയും ഉദ്ധവും മാത്രമായി നടന്ന ചർച്ചയാണ് അഭ്യൂഹങ്ങൾക്ക് തിരി കൊളുത്തിയിരിക്കുന്നത്.
അഭ്യൂഹങ്ങൾ ശക്തമായപ്പോൾ എൻസിപി ,ശിവസേന നേതാക്കൾ തന്നെ വിശദീകരണവുമായി രംഗത്തെത്തി. ബിജെപിയുമായി ശിവസേന സഖ്യം വെടിഞ്ഞെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആളെന്ന നിലയിലാണ് ഉദ്ധവിന്റെ പ്രത്യേക കൂടിക്കാഴ്ചയെന്നാണു എൻസിപി അധ്യക്ഷൻ ജയന്ത് പാട്ടീൽ വിശദീകരിച്ചത് . ശിവസേനയും എൻസിപിയും കോൺഗ്രസും ചേർന്നുള്ള മഹാ വികാസ് അഘാഡി സർക്കാർ അഞ്ചു വർഷം തികയ്‌ക്കുമെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് വ്യക്തമാക്കിയത്.
വ്യക്തിപരമായ കൂടിക്കാഴ്ചയിൽ തെറ്റായി ഒന്നുമില്ലെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി. സംസ്ഥാനം ആവശ്യപ്പെട്ട കാര്യങ്ങളിൽ വ്യക്തമായ പരിഹാരമുണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയതായും ഉദ്ധവ് പറഞ്ഞു. താൻ പാക് നേതാവായ നവാസ് ഷെരീഫിനെ കാണാനല്ല പോയതെന്നും കൂട്ടിച്ചേർത്തു. മറാഠാ സംവരണം, ജിഎസ്ടി വിഹിതം, മുംബൈ മെട്രോ കാർഷെഡ്, ടൗട്ടെ ചുഴലിക്കാറ്റ് ദുരിതാശ്വാസം തുടങ്ങിയ വിഷയങ്ങളാണ് ഔദ്യോഗിക സംഘം പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തത്.
Comments