ഡൊമിനിക്ക: സാമ്പത്തിക കുറ്റവാളി മെഹുൽ ചോക്‌സി ക്യൂബയിലേക്ക് കടക്കാൻ തീരുമാ നിച്ചത് വെളിപ്പെടുത്തി പെൺസുഹൃത്തിന്റെ മൊഴി. ഒരു വർഷം മുന്നേ ചോക്‌സിക്ക് വ്യക്തമായ പദ്ധതിയുണ്ടായിരുന്നതായി പെൺസുഹൃത്ത് ബാർബറ ജബാറിക്ക പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചോക്‌സിയുടെ രീതികൾ ബാർബറ വെളിപ്പെടുത്തിയത്.
രക്ഷപെടുകയാണെന്ന മട്ടിലൊരിക്കൽ പോലും ചോക്‌സി തന്നോട് സംസാരിച്ചിട്ടില്ല. പക്ഷെ രണ്ടു തവണ നമുക്ക് ഇനി ക്യൂബയിൽ കാണാം എന്ന സൂചന നൽകിയിരുന്നു. മെയ് 23ന് ആന്റിഗ്വയിലെ പ്രഭാത ഭക്ഷണ സമയത്തും ഇത് ആവർത്തിച്ചെന്നും അവിടെവെച്ചാണ് ചിലർ കൂട്ടിക്കൊണ്ടുപോയതെന്നും ബാർബറ മൊഴിനൽകി. ആന്റിഗ്വയിൽ വെച്ച് മണിക്കൂറു കളോളം ധ്യാനത്തിലിരിക്കുന്നത് ചോക്‌സിയുടെ ശീലമായിരുന്നു. സമ്മർദ്ദം മാറ്റാനായി ചോക്‌സി അമേരിക്കയിൽ നിന്നും ഒരു യോഗഗുരുവിനെപോലും എത്തിച്ചിരുന്നുവെന്നും ബാർബറ പറഞ്ഞു.
ആന്റിഗ്വയിൽ വെച്ചാണ് ഞങ്ങളെന്നും കൂടിക്കാഴ്ച നടത്തിയിരുന്നത്. അവിടെനിന്നാണ് ചോക്‌സി ക്യൂബയിലേക്ക് കടക്കാൻ പദ്ധതിയിട്ടത്. ആന്റിഗ്വിയിൽ വെച്ച് പത്തുപേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോകുന്ന തരത്തിലാണ് രക്ഷപെടൽ നാടകം നടത്തിയത്. ഒരു വിനോദസഞ്ചാര നൗകയിൽ ക്യൂബയിലേക്ക് കടക്കുകയായിരുന്നു ലക്ഷ്യം. ഇതിനിടയിലാണ് ചോക്‌സി യാദൃശ്ചികമായി ഡൊമിനിക്കൻ സേനയുടെ പിടിയിലായതെന്നും ബാർബറ പറഞ്ഞു.
ബാർബറയുടെ വെളിപ്പെടുത്തലിനെതിരെ ചോക്‌സിയുടെ കുടുംബവും അഭിഭാഷകനും രംഗത്തെത്തി. ബാർബറ ചോക്‌സിയെ ഒറ്റപ്പെടുത്താൻ ശ്രമിക്കുകയാണ്. പണത്തിനായി ചോക്‌സിയെ തട്ടിക്കൊണ്ടുപോകുന്ന പദ്ധതി ബാർബറ അറിഞ്ഞുകൊണ്ടാണ് നടത്തി യതെന്നും കുടുംബം ആരോപിക്കുന്നു.















