മുംബൈ: മഹാരാഷ്ട്രയിൽ തെക്കുപടിഞ്ഞാറൻ കാലവർഷം ആരംഭിച്ചു. കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കാലാവസ്ഥാ വകുപ്പ് പ്രവചിച്ചതിലും ഒരു ദിവസം മുന്നേ കാലവർഷം സംസ്ഥാനത്തെത്തി. ഇന്ന് രാവിലെ മുതൽ പെയ്ത കനത്ത മഴയിൽ മഹാരാഷ്ട്രയിലെ റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പെടെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാവുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
മുംബൈയിൽ മൺസൂൺ എത്തിയതായി കാലാവസ്ഥ നിരീക്ഷ വിഭാഗം മുബൈ മേധാവി ഡോ. ജയന്ത സർക്കാർ അറിയിച്ചു. പ്രതീക്ഷിച്ചതിലും കനത്ത മഴയാണ് ലഭിക്കുന്നത്. ജൂൺ മൂന്നിന് കേരളത്തിൽ കാലവർഷം എത്തിയിരുന്നു. ഇവിടെ ജൂൺ പത്തിന് എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കോൾബ, മഹാലക്ഷ്മി, ദാദർ, വടക്കൻ മുംബൈ, ബോറിവാലി തുടങ്ങിയ ഇടങ്ങളിൽ ശക്തമായ മഴ ലഭിച്ചു. അടുത്ത രണ്ട് ദിവസത്തിനകം തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷയുടേയും പശ്ചിമ ബംഗാളിന്റേയും വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
Comments