മുംബൈ : ടാറ്റയുടെ തലവര മാറ്റിയ ഡിസൈനർ പ്രതാപ് ബോസ് ഇനി മഹീന്ദ്രയിൽ. ടാറ്റ മോട്ടോര്‍സിന്റെ ഗ്ലോബല്‍ ഡിസൈന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും പടിയിറങ്ങിയ പ്രതാപ് ബോസ് ഓദ്യോഗികമായി മഹീന്ദ്രയുടെ ഭാഗമായി. മഹീന്ദ്ര തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും ചീഫ് ഡിസൈൻ ഓഫീസറായുമാണ് പ്രതാപ് ബോസ് പ്രവർത്തിക്കുക. യുകെയിലെ മഹീന്ദ്ര അഡ്വാൻസ്ഡ് ഡിസൈൻ യൂറോപ്പിനെ നയിക്കാനുള്ള ചുമതല ഇനിമുതൽ അദ്ദേഹത്തിനാകും.
ഏകദേശം 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതാപ് ടാറ്റയില്‍ നിന്നും പടിയിറങ്ങിയത്. ടാറ്റയുടെ തലവര മാറ്റിയ മിക്ക വാഹനങ്ങളുടെയും രൂപകല്‍പ്പനയില്‍ പ്രതാപ് ബോസിന് നിർണായക സ്ഥാനമുണ്ട്. ടിയാഗോ, ഹാരിയർ, നെക്സൺ, അൾട്രോസ്, പുതിയ സഫാരി അടക്കമുള്ള വാഹനങ്ങളുടെയെല്ലാം ഡിസൈനിന് പിന്നിൽ പ്രവർത്തിച്ചത് ബോസിന്റെ തലയായിരുന്നു. ഈ വാഹനങ്ങളെല്ലാം വിപണിയിൽ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.
45കാരനായ പ്രതാപ് മുംബൈയിലാണ് ജനിച്ചത്. അഹമ്മദാബാദിലെ നാഷനൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഡിസൈനിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ലണ്ടൻ റോയൽ കോളേജ് ഓഫ് ആർട്സിലും പരിശീലനം നേടിയിട്ടുണ്ട്. 2021ലെ ‘വേൾഡ് കാർ പേഴ്സൺസ് ഓഫ് ദി ഇയർ’ പുരസ്കാരത്തിനായി പരിഗണിച്ചവരുടെ പട്ടികയിൽ പ്രതാപ് ബോസും ഇടംപിടിച്ചിരുന്നു.
Comments