ബേപ്പൂർ: ബേപ്പൂർ തുറമുഖത്തിന്റെ വികസനത്തിന് പദ്ധതി തയ്യാറാക്കാൻ അടിയന്തിര നീക്കവുമായി സംസ്ഥാന സർക്കാർ . അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികൾ മൂലം ഇവിടെ നിന്ന് ലക്ഷദ്വീപിലേക്കുുള്ള ചരക്ക് നീക്കം പ്രതിസന്ധിയിലായിരുന്നു. തുടർന്ന് മംഗലാപുരം തുറമുഖത്തേക്ക് ചരക്കെടുപ്പ് മാറ്റാൻ ലക്ഷദ്വീപ് ഭരണകൂടം തീരുമാനിച്ചതിന് പിന്നാലെയാണ് രണ്ടാം പിണറായി സർക്കാരിന്റെ ധൃതി പിടിച്ചുള്ള നടപടി.
ബേപ്പൂരിന്റെ സമഗ്രവികസനത്തിനായി ‘ബേപ്പൂര്‍: മലബാറിന്റെ കവാടം’ എന്ന പേരിൽ സമഗ്ര പദ്ധതി ആവിഷ്കരിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി
മണ്ഡലത്തിലെ എം.എൽ എ കൂടിയായ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലും ഫിഷറീസ് മന്ത്രി സജി ചെറിയാനും ബേപ്പൂർ സന്ദർശിച്ചു.
ബേപ്പൂരിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താൻ രൂപരേഖയായതായി സജി ചെറിയാൻ അറിയിച്ചു.
പദ്ധതിയുടെ കരട് രൂപരേഖ മൂവരും പങ്കെടുത്ത യോഗത്തിൽ അവതരിപ്പിച്ചു. സംയോജിത വികസനത്തിനായി പദ്ധതിയെ തുറമുഖവും അനുബന്ധ വികസനവും, ഹാര്‍ബറും അനുബന്ധ വികസനവും, ഉത്തരവാദിത്ത ടൂറിസം, കമ്മ്യൂണിറ്റി വികസന പദ്ധതി എന്നീ നാല് മേഖലകളായി തരംതിരിച്ചിട്ടുണ്ട്.
തുറമുഖ അനുബന്ധ വികസനത്തില്‍ തുറമുഖ വികസനം, ഡ്രെഡ്ജിംഗ്, സമുദ്ര പരിശീലന സ്ഥാപനം എന്നിവക്ക് ഊന്നൽ നൽകും. റോഡ് വീതികൂട്ടല്‍, റെയില്‍ കണക്റ്റിവിറ്റി, കണ്ടെയ്നര്‍ ടെര്‍മിനല്‍ തുടങ്ങിയവ ഇതിന്റെ ഭാഗമാകും.
ബേപ്പൂർ തുറമുഖവും ഹാർബറും മൂവരും സന്ദർശിച്ചു. ബേപ്പൂരിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ സാധ്യമായ എല്ലാവിധ പ്രവര്‍ത്തനങ്ങളും നടത്താമെന്ന് ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ ഭാഗത്തു നിന്നും ഉറപ്പ് നൽകി.
ഹാര്‍ബർ അനുബന്ധ വികസനത്തില്‍ അന്താരാഷ്ട്ര ഫിഷിംഗ് ഹാര്‍ബര്‍, ഫിഷിംഗ് സ്കില്‍ ഡെവലപ്മെന്റ് സെന്റര്‍, കിന്‍ഫ്ര മറൈന്‍ ഫിഷറീസ് പാര്‍ക്ക്, ബോട്ട് നിര്‍മ്മാണ – റിപ്പയറിങ് സെന്റര്‍ തുടങ്ങിയ പദ്ധതികളുണ്ടാവും. യോഗത്തില്‍ എം.കെ രാഘവന് എം.പി, മേയര്‍ ഡോ. ബീന ഫിലിപ്പ്, ജില്ലാ കളക്ടര്‍ സാംബശിവ റാവു, കോര്പ്പറേഷന് കൗണ്‍സിലര്‍ കൃഷ്ണ കുമാരി, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബേപ്പൂർ തുറമുഖത്തിന്റെ നവീകരണം നടപ്പിലാക്കണമെന്ന് ലക്ഷദ്വീപ് അധികൃതർ പല തവണ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ഇതിൽ കാര്യമായ നടപടികൾ സ്വീകരിച്ചിരുന്നില്ല. ഇതേ തുടർന്നാണ് ചരക്ക് നീക്കം മംഗലാപുരത്തേക്ക് മാറ്റിയത്.
Comments