ന്യൂഡൽഹി: കൊറോണ പ്രതിരോധ വാക്‌സിനായ കൊവിഷീൽഡിന്റെ രണ്ട് ഡോസുകൾക്കിടയിലുള്ള സമയദൈർഘ്യം കുറച്ചേക്കും. ഇതുസംബന്ധിച്ച് ആലോചന നടക്കുകയാണെന്ന് കേന്ദ്രം അറിയിച്ചു. വാക്‌സിന്റെ ചുമതലയിലുള്ള വിദഗ്ധ സമിതിയാണ് ഇക്കാര്യം പരിശോധിക്കുന്നത്. ഇടവേള എട്ട് ആഴ്‌ച്ചയായി കുറയ്‌ക്കാനാണ് ആലോചിക്കുന്നത്.
പ്രായമേറിയവരിലും ഈ ഇടവേള കുറയ്‌ക്കാനാണ് സാദ്ധ്യതയെന്ന് വിദഗ്ധർ പറയുന്നു. യുകെയിലെ പഠനം മുൻനിർത്തി മേയ് 13നാണ് കൊവിഷീൽഡിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള ആറ് മുതൽ 12 ആഴ്ച വരെയാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. എന്നാൽ ഇതിന് മൂന്ന് ദിവസങ്ങൾക്ക് ശേഷം യുകെ 50 വയസിന് മുകളിൽ ഉള്ളവർക്കുള്ള ഈ ഇടവേള 12 ആഴ്ചയിൽ നിന്ന് എട്ട് ആഴ്ചയാക്കി കുറച്ചിരുന്നു.
കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തെ ചെറുക്കാൻ സമയദൈർഘ്യം കുറയ്‌ക്കുന്നതാണ് നല്ലതെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. ഇതിന് പിന്നാലെ നാൽപ്പത് വയസിന് മുകളിൽ പ്രായമുള്ളവരിലും രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള യുകെ കുറിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലും സമയദൈർഘ്യം കുറയ്‌ക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.
ഓക്‌സ്ഫഡ് സർവ്വകലാശാലയും ആസ്ട്രാസെനകയും സംയുക്തമായി ചേർന്ന് പൂനെയിലെ സെറം ഇൻസ്റ്റിറ്റിയൂട്ടിൽ വികസിപ്പിക്കുന്ന വാക്‌സിനാണ് കൊവിഷീൽഡ്. കഴിഞ്ഞ ദിവസം യുകെയിലെ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് പുറത്തുവിട്ട കണക്കുകൾ പ്രകാരം കൊവിഷീൽഡ് വാക്‌സിന്റെ രണ്ടു ഡോസും എടുത്തവരിൽ 92 ശതമാനം പേരും രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.















