ലിസ്ബൺ : ഓഹരി വിപണിയിൽ കനത്ത നഷ്ടം നേരിട്ട് പ്രമുഖ ശീതളപാനീയ നിർമ്മാതാക്കളായ കൊക്കോ കോള. വാർത്താ സമ്മേളനത്തിൽ പോർച്ചുഗീസ് ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ കൊക്കോ കോള കുപ്പികൾ എടുത്തുമാറ്റിയതാണ് കമ്പനിയ്ക്ക് വിനയായത്. ആഗോള തലത്തിൽ ഒറ്റ ദിവസം കൊണ്ട് നാനൂറ് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ടുകൾ.
യൂറോ കപ്പിൽ ഹംഗറിയും, പോർച്ചുഗലും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായാണ് റൊണാൾഡോയും പരിശീലകനും വാർത്താ സമ്മേളനം നടത്തിയത്. സമ്മേളനത്തിനായി സജ്ജീകരിച്ച മേശയ്ക്ക് മുൻപിൽ കൊക്കോ കോളയുടെ രണ്ട് കുപ്പികളും, ഒരു കുപ്പി വെള്ളവും ഉണ്ടായിരുന്നു. എന്നാൽ കസേരയിൽ ഇരുന്ന അദ്ദേഹം കൊക്കോ കോള കുപ്പികൾ എടുത്ത് മാറ്റുകയായിരുന്നു. വെള്ളം കുപ്പി ഉയർത്തിക്കാട്ടുകയും ചെയ്തു.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് കൊക്കോ കോളയുടെ വരുമാനം കുത്തനെ ഇടിയാൻ ആരംഭിച്ചത്. ശീതള പാനീയങ്ങൾ ആരോഗ്യത്തിന് നല്ലതല്ലെന്ന സന്ദേശമാണ് റൊണാൾഡോ ഇതിലൂടെ നൽകുന്നത് എന്ന തരത്തിലാണ് ഒരു മിനിറ്റിൽ താഴെ മാത്രം ദൈഘ്യമുള്ള വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്.
വീഡിയോ പുറത്തു വന്നതിന് പിന്നാലെയുള്ള മണിക്കൂറിൽ ഓഹരി വിലയിൽ 1.6 ശതമാനം ഇടിവാണ് നേരിട്ടത്.
Comments