മലപ്പുറം: മലപ്പുറം ഏലംകുളത്ത് പെൺകുട്ടിയെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി വിനീഷിനെ ഇന്ന് കൊലപാതകം നടത്തിയ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. പെൺകുട്ടിയുടെ അച്ഛന്റെ കടയിലും വിനീഷിനെ എത്തിച്ച് തെളിവെടുപ്പ് നടത്തും. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് അപേക്ഷ സമർപ്പിച്ചേക്കും. ദൃശ്യയുടെ സംസ്കാരം ഇന്നലെ രാത്രി വീട്ടുവളപ്പിൽ നടന്നു. ദൃശ്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കുത്തേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള സഹോദരി ദേവശ്രീ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ വ്യക്തമാക്കി.
ഇന്നലെ രാവിലെയാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിലാണ് വിനീഷ് ദൃശ്യയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയത്. ദൃശ്യയുടെ ശരീരത്തിൽ കുത്തേറ്റ 22 മുറിവുകളുള്ളതായി പൊലീസ് പറഞ്ഞു. 2 മക്കളുടെ നിലവിളി കേട്ടാണ് അമ്മ ദീപ ഓടി മുറിയിലെത്തിയത്. അപ്പോഴേക്കും അക്രമി കടന്നുകളഞ്ഞിരുന്നു. ചേച്ചിയെ കുത്തുന്നത് തടയുന്നതിനിടെയാണ് ദേവശ്രീക്ക് പരുക്കേറ്റത്. മുൻകൂട്ടി ആസൂത്രണം ചെയ്താണ് പ്രതി കൃത്യം നടത്തിയതെന്നാണ് പൊലീസ് പറഞ്ഞു. ഇതിന്റെ ഭാഗമായി ദൃശ്യയുടെ അച്ഛൻ സി.കെ.ബാലചന്ദ്രന്റെ സി.കെ.ടോയ്സ് എന്ന സ്ഥാപനം പ്രതി തീയിട്ട് നശിപ്പിച്ചിരുന്നു.
അതേസമയം സംഭവത്തിൽ പോലീസിനെതിരെ വിമർശനവുമായി വനിത കമ്മീഷനും രംഗത്തെത്തി. പ്രണയാഭ്യർഥന നിരസിക്കുന്നതിന്റെ പേരിൽ ശല്യപ്പെടുത്തുന്നവരെ താക്കീത് ചെയ്തു വിടുന്നതു നിയമവിരുദ്ധമായ നടപടിയാണെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞു. പ്രണയാഭ്യർഥന നടത്തി തുടർച്ചയായി ശല്യം ചെയ്യുന്നവരെ താക്കീതിൽ ഒതുക്കരുതെന്നും അവർ പറഞ്ഞു. പ്രണയാഭ്യർഥന നിരസിക്കുന്നതിന്റെ പേരിൽ കൊലപാതകം നടത്തുന്നത് അടിക്കടി സംഭവിക്കുന്നത് പൊലീസിന്റെ ജാഗ്രതക്കുറവാണ് കാണിക്കുന്നതെന്നും ജോസഫൈൻ കുറ്റപ്പെടുത്തി.
Comments