ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ ലഭിച്ചേക്കും. അടിയന്തിര ഉപയോഗത്തിനുള്ള അനുമതിയാകും ഡബ്ല്യൂഎച്ച്ഒ കൊവാക്‌സിന് നൽകുക. ഡബ്ല്യൂഎച്ച്ഒയുടെ നിർദ്ദേശപ്രകാരം കൊവാക്‌സിനുമായി ബന്ധപ്പെട്ട രേഖകൾ വിദഗ്ധ സമിതിയ്‌ക്ക് മുൻപാകെ കൈമാറിയിരുന്നു. ഇതുസംബന്ധിച്ച അടിയന്തിര യോഗം ജൂൺ 23 ചേരുമെന്നും ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
കൊവാക്‌സിന്റെ ഒന്ന്, രണ്ട്, മൂന്ന് പരീക്ഷണ റിപ്പോർട്ടുകൾ ഇന്ത്യയിലെ ഏജൻസികൾ വിശദമായി പരിശോധിച്ചതാണെന്ന് ഭാരത് ബയോടെക്ക് ഡബ്ല്യൂഎച്ച്ഒയെ അറിയിച്ചു. 18 വയസുമുതൽ 98 വയസുവരെയുള്ള 25, 800 പേരിലാണ് കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്തിയത്. 78 ശതമാനം ഫലപ്രദമെന്നാണ് പരീക്ഷണത്തിൽ കണ്ടെത്തിയത്. നിലവിൽ ബ്രസീൽ അടക്കമുള്ള രാജ്യങ്ങളിൽ മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കുകയാണെന്നും കമ്പനി അറിയിച്ചു.
ഇന്ത്യയിൽ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തുന്ന ആദ്യ വാക്‌സിനാണ് കൊവാക്‌സിൻ. കൂടാതെ ഇത്രയധികം ആളുകളിൽ പരീക്ഷണം നടത്തുന്നതും ഇത് ആദ്യമായാണ്. കൊവാക്‌സിന് ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി നൽകുന്ന ഘട്ടത്തിൽ കൊവാക്‌സിൻ മൂന്നാംഘട്ട ട്രയൽ പൂർത്തിയാക്കിയിരുന്നില്ല. ജനുവരി മൂന്നിനാണ് വാക്‌സിന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നൽകുന്നത്.
Comments